കറാച്ചി: ഭാരതത്തിന്റെ ആഭ്യന്തര വിഷയത്തിൽ വീണ്ടും ഇടപെട്ട് പാകിസ്താൻ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിയിലാണ് പാകിസ്താന്റെ ഇടപെടൽ. വിധിക്ക് അന്താരാഷ്‌ട്ര നിയമത്തിന് മുന്നിൽ സാധുതയില്ലെന്നാണ് പാക് വാദം. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ അനാവശ്യമായി ഇടപെട്ട് കാവൽ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജിലാനിയാണ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്.
2019 ഓഗസ്റ്റ് 15-ന് ഇന്ത്യ നടപ്പിലാക്കിയത് ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടിയാണെന്നും ഇത് അന്താരാഷ്‌ട്ര നിയമം അംഗീകരിക്കുന്നതല്ലെന്നും ജലീൽ അബ്ബാസ് ജിലാനി അവകാശപ്പെട്ടു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി അംഗീകരിച്ചു. എന്തുവേണം എന്ത് വേണ്ടായെന്ന് തീരുമാനിക്കാനുള്ള അധികാരം ഐക്യരാഷ്‌ട്ര സഭയുടെ പ്രമേയങ്ങൾക്ക് അനുസൃതമായി കശ്മീരിലെ ജനങ്ങൾക്കുണ്ടെന്നും പാക് മന്ത്രി വിലപിച്ചു.
പാക് മുൻ പ്രധാനമന്ത്രിയും പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പ്രസിഡന്റുമായ ഷെഹ്ബാസ് ഷെരീഫും ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിയെ വിമർശിച്ചായിരുന്നു രംഗത്തെത്തിയത്. പക്ഷപാതപരമായ തീരുമാനമണെന്നും അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ് സുപ്രീംകോടതി നടത്തിയതെന്നുമായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ കണ്ടുപിടുത്തം.
2019 ഓഗസ്റ്റ് 5-നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നത്. സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കേന്ദ്രത്തിന്റെ നടപടിയെ എതിർത്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ എത്തിയിരുന്നെങ്കിലും ഇവയെല്ലം തള്ളിക്കൊണ്ട് സുപ്രധാന വിധി പ്രഖ്യാപിക്കുകയായിരുന്നു കോടതി. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളെ പോലെ തന്നെയാണ് ജമ്മുകശ്മീർ എന്നും പ്രത്യേക അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.