വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കൻ കാട്ടുനായയുടെ ആറ് നായ്കുട്ടികൾ ഒക്ലഹോമ സിറ്റി മൃഗശാലയിൽ പിറന്നു. ലോകത്ത് ഏറ്റവും അധികം വംശനാശ ഭീഷണി നേരിടുന്ന നായവർഗ്ഗമാണ് ആഫ്രിക്കൻ പെയിന്റഡ് നായ എന്നറിയപ്പെടുന്ന ആഫ്രിക്കൻ കാട്ടുനായ. ഒക്ലഹോമയിലെ ‘പെലെ’ എന്ന മൂന്ന് വയസുകാരി നായയാണ് ആറോളം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
2021-ലാണ് പെലെ എന്ന നായ ഈ മൃഗശാലയിലെത്തുന്നത
2016-ന് ശേഷം ഒക്‌ലഹോമ മൃഗശാലയിൽ പിറന്നുവീഴുന്ന ആദ്യ ആഫ്രിക്കൻ കാട്ടുനായ കുഞ്ഞുങ്ങളാണിവ. മൃഗശാലയുടെ സമൂഹമാദ്ധ്യമങ്ങളിൽ നായക്കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. രണ്ട് മുതൽ 40 വരെയുള്ള കൂട്ടങ്ങളായാണ് ആഫ്രിക്കൻ പെയിന്റഡ് നായ ജീവിക്കുന്നത്. പഞ്ഞിക്കെട്ടിന് സമാനമായ വെളുത്ത നിറത്തിലുള്ള വാലും വലിയ ചെവിയും ഇതിന്റെ പ്രത്യേകതകളാണ്.
2010-2022 കാലഘട്ടത്തിൽ 11,800 നായകളുണ്ടായിരുന്നെങ്കിലും ഇത് 5,000-ലേക്ക് ചുരുങ്ങി. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധപുലർത്താറുണ്ടെന്ന് അധികൃതർ പറയുന്നു. ആഫ്രിക്കൻ കാട്ടുനായകൾക്ക് പെയിന്റഡ് ഡോഗ് എന്ന നാമത്തിന് പുറമെ കോപ് ഹണ്ടിംഗ് ഡോഗ്‌സ് എന്നും പേരുണ്ട്. സബ്-സഹാറൻ ആഫ്രിക്കയിലാണ് ഇത്തരം കാട്ടുനായ്‌ക്കളുള്ളത്. ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റവും മനുഷ്യരുടെ കടന്നു കയറ്റവും അപ്രതീക്ഷിത രോഗങ്ങളും ഇവയ്‌ക്ക് വംശനാശ ഭീഷണി ഉണ്ടാക്കുന്നതിന് കാരണമായി.
2019-ലെ പഠനം അനുസരിച്ച് 1700 വർഷങ്ങൾക്ക് മുമ്പ് ഇവയുടെ വംശത്തിൽ നാശം സംഭവിക്കാൻ തുടങ്ങിയെന്ന് പറയപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ആഫ്രിക്കൻ നായയുടെ ഫോസിലിന് ഏകദേശം 20,000 വർഷം പഴക്കമുണ്ട്. ഇവ അധികവും വരണ്ട പ്രദേശങ്ങളിലാണ് കാണപ്പെട്ടിരുന്നത്. ഭക്ഷണത്തിന് വേണ്ടി ഇരയെ തേടി കുറ്റിച്ചെടികൾക്കിടയിലും വനപ്രദേശങ്ങളിലും ഇവ പോകുമായിരുന്നു. ഇവയുടെ വാസം അധികവും കൂട്ടം ചേർന്നാണ്. ഒറ്റപ്പെട്ട ജീവിതമോ വേട്ടയാടലുകളോ ഇവയുടെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല.
ആഫ്രിക്കൻ കാട്ടുനായ്‌ക്കളിൽ ആൺ-പെൺ വിഭാഗത്തിൽ ഉയർന്ന അനുപാതമാണുള്ളത്. ഇവയിൽ പെൺ വർഗ്ഗത്തിൽ ഉൾപ്പെട്ടവ കൂട്ടം തെറ്റി പോകാറുണ്ടെങ്കിലും പുരുഷ വിഭാഗത്തിലുള്ളവ ഈ കൂട്ടത്തിൽ തന്നെയാണ് ജീവിക്കുന്നത്. ഇവയുടെ പ്രാധാന എതിരാളി സിംഹമാണ്. സിംഹങ്ങളേറെയുള്ള പ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യം കുറവാണ്. പുള്ളിപുലികളും കഴുതപ്പുലികളും ആഫ്രിക്കൻ കാട്ടുനായകളുടെ ജീവന് വെല്ലുവിളിയുയർത്തുന്നവയാണ്.