ബാങ്കിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഓംബുഡ്‌സ്മാന് ഈ വർഷം ലഭിച്ചത് 6,000 പരാതികൾ. ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട 6,000 കേസുകളാണ് ചണ്ഡീഗഡിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓംബുഡ്‌സ്മാന് ലഭിച്ചത്. ഇവയിൽ പകുതിയിലേറെയും ഡിജിറ്റൽ ആപ്പുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഏജന്റുമാരെന്ന വ്യാജേന തട്ടിപ്പിനിരയാക്കിയ കേസുകളുമാണ്.
ചെക്കുകൾ, ബില്ലുകൾ, വിവിധ ഡ്രാഫ്റ്റുകൾ, മൂല്യം കുറഞ്ഞ നോട്ടുകൾ സ്വീകരിക്കാതിരിക്കൽ, കമ്മീഷൻ ഈടാക്കൽ, ഉപഭോക്താക്കൾക്ക് ഡ്രാഫ്റ്റുകൾ നിഷേധിക്കുന്നത്, ബ്രാഞ്ചുകൾ പ്രവൃത്തി സമയത്തിൽ കൃത്യത പാലിക്കാത്തത് എന്നിങ്ങനെയുള്ള പരാതികളാണ് മറ്റുള്ള കേസുകൾ. ബാങ്കിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഓംബുഡ്‌സ്മാനെ നിയോഗിച്ചിരിക്കുന്നത്.
2023-2024 സാമ്പത്തിക വർഷത്തിൽ 6,280 പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും ഇവയിൽ 46 എണ്ണം തീർപ്പാക്കാൻ സാധിക്കുന്നവയുമാണെന്ന് രാജ്യസഭയിൽ ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് പറഞ്ഞിരുന്നു. പഞ്ചാബ്, ഹിമാചൽ, ചണ്ഡീഗഡ്, ഹരിയാനയിലെ പഞ്ച്കുല, അംബാല, യമുനാനഗർ എന്നിവിടങ്ങളിൽ നിന്നുമുള്ള പരാതികൾ പരിഹരിക്കുന്നത് ചണ്ഡീഗഡിലെ ആർബിഐ ഓംബുഡ്‌സ്മാന്റെ ഓഫീസാണ്.