ഇടുക്കി: ഗവർണർക്കെതിരെ ആസൂത്രിത ആക്രമണം നടത്തിയ സംഭവത്തിൽ എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രിമാർ. മുഹമ്മദ് റിയാസ്, പി. രാജീവ്, എകെ ശശീന്ദ്രൻ തുടങ്ങിയവരാണ് എസ്എഫ്ഐയുടെ ഗുണ്ടായിസത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്.
പ്രതിഷേധിച്ച എസ്എഫ്ഐയ്‌ക്ക് ഷെയ്ക് ഹാൻഡ് നൽകുകയാണ് വേണ്ടതെന്നണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ഗവർണർ കാറിന് പുറത്ത് ഇറങ്ങിയത് എന്തിനാണെന്നാണ് മന്ത്രി പി. രാജീവ് ആരാഞ്ഞത്. എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോൾ ഗവർണർ വാഹനത്തിന് പുറത്തിറങ്ങിയതിനെയാണ് മന്ത്രി പി.രാജീവ് വിമർശിച്ചത്.
ഗവർണർ ഹീറോ ആകാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് മന്ത്രി എകെ ശശീന്ദ്രൻ വിമർശിച്ചത്. കരിങ്കൊടി കാണിച്ചപ്പോൾ അദ്ദേഹം കാറിൽനിന്ന് ഇറങ്ങിവന്ന് ഗുണ്ടകളെ പോലെ പെരുമാറി. പോലീസ് എന്താ ചെയ്യുന്നത് എന്നല്ലേ അദ്ദേഹം നോക്കേണ്ടത്. സംരക്ഷിക്കാൻ പോലീസിന്റെ സന്നാഹം അവിടെ ഉണ്ടല്ലോ. അവരുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ സർക്കാരിനെ കുറ്റം പറയാം. ഇത് പ്രകോപനം സൃഷ്ടിക്കാൻ മനപൂർവം ഉണ്ടാക്കിയതാണ്. ഗവർണറും കേരളത്തിലെ പ്രതിപക്ഷവും ഉൾപ്പെടെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നാണ് മന്ത്രി പറഞ്ഞത്.