പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് പ്രാരംഭ ഓഹരി വിൽപ്പനയ്‌ക്ക് സജ്ജമാകുന്നു. 700 മില്യൺ ഡോളർ മുതൽ 800 മില്യൺ ഡോളർ വരെയാണ് സമാഹരിക്കാൻ ലക്ഷ്യം വയ്‌ക്കുന്നത്. ഇതിന് വേണ്ടിയുള്ള ഡ്രാഫ്റ്റ് റെഡ് ഹയറിംഗ് പ്രോസ്‌പെക്ട് ഡിസംബർ 20-ന് സമർപ്പിക്കും. ഒലയുടെ വൈദ്യുത വാഹനങ്ങളുടെ വിപണി വികസിപ്പിക്കുന്നതിനും ലിഥിയം അയൺ ബാറ്ററി നിർമ്മാണ ശാല സ്ഥാപിക്കുന്നതിനുമാണ് ഇതിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിക്കുക. ഒലയുടെ ഇരുചക്ര വാഹനങ്ങൾക്ക് വൻതോതിൽ വിൽപ്പന വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇതേ തോതിൽ ഉത്പാദനം വർദ്ധിപ്പിക്കാനായിട്ടില്ല. നിലവിൽ സമാഹരിക്കുന്ന തുകയിലൂടെ മികച്ച വളർച്ച നേടാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
കഴിഞ്ഞ 20 വർഷത്തിനിടയിൽ രാജ്യത്തെ വാഹന നിർമ്മാതാവ് നടത്തുന്ന ആദ്യ ഐപിഒയാണ് ഇത്. 2002-ൽ മാരുതി സുസുക്കിയാണ് ഇത്തരത്തിൽ ഏറ്റവും ഒടുവിൽ ഓഫർ നടത്തിയത്. അന്ന് മാരുതി ഉദ്യോഗ് എന്നായിരുന്നു മാരുതി സുസുക്കി അറിയപ്പെട്ടിരുന്നത്. പുതിയ ഓഫർ അനുസരിച്ച് 2024 സാമ്പത്തിക വർഷം അവസാനത്തോടെ കമ്പനി പരസ്യമായി ഇത് ലിസ്റ്റ് ചെയ്യും. ഏകദേശം 58,363 കോടി രൂപ മുതൽ 66,701 രൂപ വരെയാണ് കമ്പനി സമാഹരിക്കാൻ ലക്ഷ്യം വയ്‌ക്കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ബാങ്ക്, ഗോൾഡ്‌സ്മാൻ സാക്‌സ് എന്നിവയാണ് ഓഫറിൽ ഓഹരിക്ക് വേണ്ടി പ്രവർത്തിക്കുന്നത്.
ഈ വർഷം ഒക്ടോബറോടെ ഒല ഇലക്ട്രിക് ഇക്വിറ്റിയുൾപ്പെടെ ശേഖരിച്ച് 3,200 കോടി സമാഹരിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഗിഗാഫാക്ടറിയിൽ ഇവി നിർമ്മാണ യൂണിറ്റും ബാറ്ററി യൂണിറ്റും വേഗത്തിലാക്കാൻ ഈ തുക പൂർണമായും വിനിയോഗിച്ചു. 2024-ന്റെ തുടക്കത്തോടെ ഇത് പ്രവർത്തനക്ഷമമാകുകയും ഒലയുടെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിക്കുമെന്നുമാണ് പ്രതീക്ഷ. 2021-ലാണ് ഒല ഇലക്ട്രിക് ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കുന്നത്. ജൂണിൽ 4,000 യൂണിറ്റുകളിൽ നിന്ന സ്ഥാപനം 2022 അവസാനത്തോടെ 80,000 യൂണിറ്റിലെത്തി. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ഒല ഏകദേശം 30,000-ൽ അധികം ഇവികൾ വിറ്റതായി കണക്കുകൾ സൂചിപ്പിക്കുന്നു.