ഓസ്ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റർമാരുടെ പ്രകടനം മികച്ചതാക്കാൻ പുതിയ രീതികൾ പരീക്ഷിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ടെസ്റ്റ് മത്സരത്തിന്റെ വേദിയായ പെർത്തിലെ പിച്ചിലെ ബൗൺസ് ബൗളിംഗിനെ നേരിടാനാണ് പാകിസ്താൻ താരങ്ങൾ നൈറ്റ്സിൽ മാർബിൾ സ്ലാബ് ഉൾപ്പെടുത്തി പരിശീലനം നടത്തിയത്. പിച്ചിന്റെ മദ്ധ്യഭാഗത്ത് മാർബിൾ സ്ലാബ് സ്ഥാപിച്ച് പരിശീലനം നടത്തിയ ബാറ്റർമാരിൽ ഒരാളാണ് മുഹമ്മദ് റിസ്വാൻ. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഡിസംബർ 14ന് വ്യാഴാഴ്ചയാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.
ഓസീസിന്റെ പേസ് ആക്രമണങ്ങളെ നേരിടാനാണ് ഈ രീതിയിൽ പരിശീലനം നടത്തുന്നത്. 27 വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയയിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം തേടിയാണ് പാകിസ്താൻ ഇറങ്ങുന്നത്. കാൻബെറയിൽ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ സന്നാഹ മത്സരത്തിനായി തയ്യാറാക്കിയ ‘സ്ലോ ആൻഡ് ലോ’ പിച്ചിൽ പാകിസ്താൻ താരങ്ങൾ തൃപ്തരല്ല.
പരിശീലനത്തിനായി തങ്ങൾക്ക് ലഭിച്ച കാൻബറയിലെ പിച്ച് സന്ദർശക ടീമെന്ന നിലയിൽ മന്ദഗതിയിൽ കളിക്കാൻ കഴിയുന്ന പിച്ചാണെന്ന് പാകിസ്താൻ ടീം ഡയറക്ടർ മുഹമ്മദ് ഹഫീസ് മത്സരശേഷം പറഞ്ഞിരുന്നു. 2022 ലെ പാകിസ്താൻ പര്യടനത്തിന് മുന്നോടിയായി സ്പിൻ ബൗളിംഗിനെ നേരിടാൻ മാർനസ് ലാബുഷെയ്നും സ്വന്തം നിലയിൽ വീട്ടിൽ പിച്ച് തയ്യാറാക്കിയിരുന്നു. ഒരു പായയിൽ അലുമിനിയം ഷീറ്റുകൾ ഒട്ടിച്ചാണ് ലാബുഷെയ്ൻ അന്ന് പരിശീലനം നടത്തിയത്.