ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പിന്റെ രണ്ട് പ്രധാന ഉടമകളിൽ ഒരാളായ രവി ഉപ്പലിനെ കസ്റ്റഡിയിലെടുത്ത് ദുബായ് പോലീസ്. ഇഡിയുടെ നിർദ്ദേശപ്രകാരം ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 43കാരനായ രവി ഉപ്പൽ കഴിഞ്ഞയാഴ്ചയാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഇയാളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ ദുബായ് പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഛത്തീസ്ഗഡ് പോലീസിനും മുംബൈ പോലീസിനും പുറമെ അനധികൃത വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് രവി ഉപ്പലിനെതിരെ ഇഡി അന്വേഷണം നടക്കുന്നത്. രവി ഉപ്പലിന് പുറമെ കേസിലെ മറ്റൊരു പ്രതിയായ സൗരഭ് ചന്ദ്രകാറിനുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റായ്പൂരിലെ പ്രത്യേക കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു.
യുഎഇയിലെ ഒരു ഓഫീസ് കേന്ദ്രമാക്കിയാണ് മഹാദേവ് ഓൺലൈൻ ആപ്പ് പ്രവർത്തിച്ചിരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദുബായിലെ തുടക്കം വിജയിച്ചതോടെ ലാഭവിഹിതം പങ്കിട്ട് കൊണ്ട് ഇന്ത്യയിലും ഇതിന്റെ ഫ്രാഞ്ചൈസികൾ ആരംഭിക്കുകയായിരുന്നു. പാനലുകൾ എന്ന പേരിലാണ് ഇത്തരം ഫ്രാഞ്ചൈസികൾ അറിയപ്പെട്ടിരുന്നത്. പാനലുകൾക്ക് 200 കോടി രൂപ വരെ ദിവസ വരുമാനമായി ലഭിച്ചിരുന്നു. ഇതിന്റെ 70 ശതമാനം വരെ മഹാദേവ് ആപ്പ് സ്വന്തമാക്കിയിരുന്നതായും അന്വേഷണസംഘം പറയുന്നു.