ഡിസംബർ 13- ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ പാക് ഭീകരര്‍ നിറയൊഴിച്ച കറുത്ത ദിനം. പാർലമെന്റ് ആക്രമണത്തിന്റെ നടക്കുന്ന ഓർമ്മകൾക്ക് ഇന്ന് 22 വയസ്. ശീതകാല സമ്മേളനം നടക്കുന്നതിനിടെയിൽ വളരെ അപ്രതീക്ഷിതമായാണ് അഞ്ച് ലഷ്കർ, ജയ്ഷെ മുഹമ്മദ് ഭീകർ നിറയൊഴിച്ചത്. അര മണിക്കൂറോളം നീണ്ട ആക്രമണത്തിനൊടുവിൽ അഞ്ച് ഭീകരരെയും സുരക്ഷാ സേന വധിച്ചു. ശക്തമായി തിരിച്ചടിച്ച ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ രക്തസാക്ഷിത്വം വരിച്ചു. ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി ഒൻപതിന് തിഹാർ ജയിലിൽ വധശിക്ഷയ്‌ക്ക് വിധേയനാക്കി.
ശീതകാല സമ്മേളനം നടക്കുന്ന സമയത്തായിരുന്നു ആക്രമണം. സഭാ നടപടികൾ നിർത്തിവെച്ചിരുന്നെങ്കിലും അന്നത്തെ ആഭ്യന്തരമന്ത്രി എല്‍കെ അദ്വാനി അടക്കമുള്ളവർ പാർലമെന്റിൽ ഉള്ളപ്പോഴാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിൽ അഞ്ച് ഭീകരർ പാർലമെന്റ് വളപ്പിനകത്തേക്ക് കടന്നത്. ഞൊടിയിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തി. ജയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-ത്വയ്ബ എന്നീ ഭീകരസംഘടനകൾ സംയുക്തമായിരുന്നു ഇന്ത്യൻ പാർലമെന്റിൽ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ഒരു വനിതയടക്കം ഡൽഹി പോലീസിലെ ആറ് പേർ, ഓരോ സിആർപിഎഫ്, പാർലമെന്റ് വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ ഉൾപ്പടെ ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ 18 പേർക്ക് പരിക്കേറ്റിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അഫ്സൽ ഗുരുവിനെ കശ്മീരിൽ നിന്നും പിടികൂടി.
പിന്നീട് ഡൽഹി സർവകലാശാല അദ്ധ്യാപകൻ എസ്എആർ ഗീലാനി, അഫ്‌സാൻ ഗുരു, ഷൗക്കത്ത് ഹുസൈൻ ഗുരു എന്നിവരെയും പിടികൂടി. 2002 ഡിസംബറിൽ ഗീലാനി, ഷൗക്കത്ത്, അഫ്‌സൽ ഗുരു എന്നിവർക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. പിന്നീടുള്ള നിയമനടപടികളിൽ ഗീലാനി, ഷൗക്കത്ത് എന്നിവർ ശിക്ഷാ ഇളവ് നേടി. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഭീകരമായ ആക്രമണം ആയാണ് ഇതിനെ വിലയിരുത്തുന്നത്.