ഇടുക്കി: വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ ആറ് വയസുകാരിയുടേത് കൊലപാതകമെന്ന് പോക്‌സോ കോടതി. വണ്ടിപ്പെരിയാർ കേസിലെ വിധി പകർപ്പിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ പരാമർശിച്ചിരിക്കുന്നത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അർജ്ജുനെ കോടതി വെറുതെ വിട്ടിരുന്നു.
കൊലപാതകം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചത്. ഇതോടെ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിരലടയാള വിദഗ്ധനെ പരിശോധിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.