മാണ്ഡി : ആഗ്രഹിച്ച നേട്ടം മക്കൾ സ്വന്തമാക്കിയ സന്തോഷത്തിലാണ് ബൽദേവ് സിംഗ് . ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ കോത്തി ഗെഹ്രി റെവൽസർ ഗ്രാമത്തിൽ നിന്നുള്ള ഗഗ്നേഷ് കുമാറാണ് പിതാവ് സ്വപ്നം കണ്ട നേട്ടം കൈയ്യെത്തി പിടിച്ചത്. ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് റാങ്കാണ് ഗഗ്നേഷ് സ്വന്തമാക്കിയത് .
പട്ടാളക്കാരാനാകണമെന്ന് ഏറെ ആഗ്രഹിച്ച പിതാവിന് ആ ആഗ്രഹം നേടിയെടുക്കാനായില്ല . ഇന്ന് ബൽദേവ് സിംഗ് ഹിമാചൽ പ്രദേശ് സ്പോർട്സ് ആൻഡ് യൂത്ത് സർവീസസ് ഡിപ്പാർട്ട്മെന്റിൽ വാച്ച്മാനായി ജോലി ചെയ്യുന്നു. ലക്നൗവിലുള്ള ആർമി മെഡിക്കൽ കോർപ്സ് ട്രെയിനിംഗ് സെന്ററിൽ 47 സഹ സൈനികർക്കൊപ്പം പാസിംഗ് ഔട്ട് പരേഡിൽ ഗഗ്നേഷ് പങ്കെടുത്തു. അച്ഛൻ ബൽദേവ് സിങ്ങും വീട്ടമ്മയായ അമ്മ ഇന്ദിരാദേവിയും അദ്ദേഹത്തിന്റെ തോളിൽ ബാഡ്ജ് ചാർത്തി അഭിമാനത്തോടെ ചടങ്ങിൽ പങ്കാളികളായി.
ഇവരുടെ രണ്ടാമത്തെ മകനും സൈനികനാണ് .സൈന്യത്തിൽ ചേരുന്നതിന് മുമ്പ് ബാഡ്മിന്റൺ കളിക്കാരനായി വിവിധ തലങ്ങളിൽ മികവ് പുലർത്തിയിരുന്നു ഗഗ്നേഷ്. 28 വർഷത്തോളമായി ദിവസക്കൂലിക്കാരനായി ജോലി ചെയ്യുകയാണ് , ബൽദേവ് സിംഗ് . എങ്കിലും തന്റെ രണ്ട് മക്കളും സൈനികരാകണമെന്ന ആഗ്രഹം നേടിയെടുക്കാൻ എത്ര കഷ്ടപ്പെടാനും അദ്ദേഹത്തിന് മടിയുണ്ടായില്ല .