ലണ്ടൻ: യുകെയിൽ 16 വയസിന് തഴെയുള്ളവർക്ക് സമൂഹ മാദ്ധ്യമങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും. ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിരോധനവും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച് പഠിക്കാൻ സർക്കാർ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
കുട്ടികളെ സമൂഹ മാദ്ധ്യമങ്ങളിലെ ചതിക്കുഴിയിൽ നിന്ന് സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സുനക്കിന്റെ വക്താവ് കാമില മാർഷൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങൾ എത്തുന്നത് തടയുന്നതിനും അത്തരം സംഭവങ്ങളിൽ കമ്പനിയുടെ വരുമാനത്തിന്റെ 10 ശതമാനം പിഴയീടാക്കാനും നിഷ്‌കർഷിക്കുന്ന ഓൺലൈൻ സേഫ്റ്റി ആക്റ്റ് അടുത്തിടെയാണ് യുകെയിൽ നിലവിൽ വന്നത്.
സമൂഹ മാദ്ധ്യമങ്ങളിലുള്ള അമിത ആസക്തി കുട്ടികളുടെ മാനസിക വളർച്ചയേയും സാമൂഹിക ജീവിതത്തേയും ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. കൗമാരക്കാരുടെ ഇടയിൽ ആത്മഹത്യ പ്രവണത വർധിപ്പിക്കാനും ഇത് കാരണമായിട്ടുണ്ട്. കൂടാതെ ഓൺലൈൻ ഗെയിമുകളുടെ സ്വാധീനം കുട്ടികളെ അപകടകരമായ ചാലഞ്ചുകളിലേക്ക് നയിക്കുന്നുണ്ടെന്നും യുകെയിൽ പൊതു അഭിപ്രായം ഉയരുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചായിരിക്കും നിരോധനമാണോ നിയന്ത്രണമാണോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.
റോമിൽ നടക്കുന്ന ജോർജിയ മെലോണിയുടെ രാഷ്‌ട്രീയ പാർട്ടി കൺവെൻഷനിൽ സുനകിനൊപ്പം ഇലോൺ മസ്‌കും പങ്കെടുക്കുമെന്നാണ് സൂചന. എന്നാൽ കഴിഞ്ഞ മാസം യുകെയുടെ AI സുരക്ഷാ ഉച്ചകോടിയിൽ സുനക്കും മസ്‌ക്കും കണ്ടിമുട്ടിയെങ്കിലും ചർച്ചകളൊന്നും നടന്നില്ല.