കോഴിക്കോട്: പിണറായി വിജയൻ വാടകയ്‌ക്കെടുത്ത ക്രിമിനലുകളാണ് കാലിക്കറ്റ് ക്യാമ്പസിൽ പ്രകടനം നടത്തുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐയുടെ വെല്ലുവിളി മറികടന്ന് കാലിക്കറ്റ് സർവ്വകലാശാലാ ക്യാമ്പസിലെത്തിയതിന് ശേഷമായിരുന്നു ഗവർണറുടെ പ്രതികരണം. ”ആരെങ്കിലും ഭീഷണിപ്പെടുത്തിയൽ ഉടനങ്ങ് പേടിച്ചുപോകുന്നയാളല്ല ഞാൻ. ആളുകളെ വിരട്ടി നിർത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ആരെയും ഭയക്കുന്നുമില്ല. അതുകൊണ്ട് വിരട്ടൽ എന്നോട് വേണ്ട.” എന്നും മുഖ്യമന്ത്രിയെ പരാമർശിച്ച് ഗവർണർ പറഞ്ഞു.
സർവ്വകലാശാല ഗസ്റ്റ് ഹൗസിൽ എത്തിയതിന് ശേഷം മാദ്ധ്യമപ്രവർത്തകരോടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സെനറ്റ് നിയമനത്തെ ചോദ്യം ചെയ്യാൻ ഇവരൊക്കെ ആരാണ്? അവരോടൊന്നും മറുപടി പറയേണ്ട കാര്യം എനിക്കില്ല. രാഷ്‌ട്രപതിയോട് മാത്രമാണ് ഞാൻ ഉത്തരം പറയേണ്ടത്. നിയമന പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും എത്തിയിരുന്നു. അതുപോലെ പലയിടങ്ങളിൽ നിന്നും എനിക്ക് നിർദ്ദേശം ലഭിക്കും. അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് എന്റെ വിവേചനാധികാരമാണ്. അത് ചോദ്യം ചെയ്യാൻ ഇവിടെ ആർക്കും അവകാശമില്ല. പ്രതിഷേധമെന്ന പേരിൽ നടത്തുന്ന അഭ്യാസങ്ങൾ നിലവിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്‌ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
കാലിക്കറ്റ് സർവ്വകലാശാലയിൽ നടക്കാനിരിക്കുന്ന ശ്രീനാരായണഗുരു സെമിനാറിൽ പങ്കെടുക്കാനാണ് ഗവർണർ ക്യാമ്പസിലെത്തിയത്. എന്നാൽ ഗവർണറെ ക്യാമ്പസിനകത്തേക്ക് കയറ്റില്ലെന്നായിരുന്നു എസ്എഫ്‌ഐയുടെ ഭീഷണി.