ശ്രീനഗർ : കശ്മീർ പോലീസ് തിരയുന്ന കുറ്റവാളി സയ്യിദ് ഇഷാൻ ബുഖാരിയെ ജാജ്പൂരിൽ അറസ്റ്റ് ചെയ്തു. സംശയാസ്പദമായ പല രേഖകളും ബുഖാരിയിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിക്ക് പാകിസ്താന് പുറമെ രാജ്യത്തെ നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ഏഴോളം പെൺകുട്ടികളെ ഇഷാൻ ബുഖാരി കബളിപ്പിച്ച് വിവാഹം കഴിച്ചതിന്റെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ജാജ്പൂർ ജില്ലയിൽ ഒളിവിൽ കഴിയുന്ന ബുഖാരിയെ കുറിച്ച് ഒഡീഷ എസ്ടിഎഫിന് രഹസ്യവിവരം ലഭിച്ചിരുന്നു . ഇതനുസരിച്ച്, എസ്ടിഎഫ് സംഘവും ജാജ്പൂർ ജില്ലാ പോലീസും ചേർന്ന് വെള്ളിയാഴ്ച ന്യൂൽപൂർ ഗ്രാമത്തിൽ റെയ്ഡ് നടത്തി. സയ്യിദ് ഇഷാൻ ബുഖാരി എന്ന 37 കാരനായ പ്രതിയെ സംഘം ഇവിടെ കണ്ടെത്തി. പരിശോധിച്ചതിൽ സംശയാസ്പദമായ നിരവധി രേഖകൾ കണ്ടെടുത്തു.
വിവിധ തരം തിരിച്ചറിയൽ കാർഡുകൾ, ബോണ്ടുകൾ , ഒപ്പിട്ട സത്യവാങ്മൂലങ്ങൾ, ബ്ലാങ്ക് ചെക്കുകൾ, ചെക്ക്ബുക്കുകൾ, ആധാർ കാർഡുകൾ, എടിഎം കാർഡുകൾ, വിസിറ്റിംഗ് കാർഡുകൾ എന്നിവ കൂടാതെ ചില സർട്ടിഫിക്കറ്റുകളും സംശയാസ്പദമായ രേഖകളും കണ്ടെടുത്തിട്ടുണ്ട്. കണ്ടെടുത്ത സർട്ടിഫിക്കറ്റുകളിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വ്യാജ മെഡിക്കൽ ബിരുദങ്ങളും ഉണ്ട്.കണ്ടെടുത്ത രേഖകൾ പിടിച്ചെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് എസ്ടിഎഫ് ഡിഐജി ജയനാരായണൻ പങ്കജ് പറഞ്ഞു.
അന്വേഷണത്തിൽ കുടുങ്ങിയ ഇഷാൻ ബുഖാരി യഥാർത്ഥത്തിൽ ജമ്മു കശ്മീരിലെ കുപ്വാര ജില്ലക്കാരനായിരുന്നു. ഹന്ദ്വാരയ്ക്കടുത്ത് പീർ മൊഹല്ലയിലാണ് ഇയാളുടെ വീട്. ഇയാൾക്കെതിരെ വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനും കശ്മീർ പോലീസും കേസെടുത്തിട്ടുണ്ട് .
അമേരിക്കയിലെ കോർനെൽ യൂണിവേഴ്സിറ്റി, കനേഡിയൻ ഹെൽത്ത് സർവീസ്, ക്രിസ്ത്യൻ മെഡിക്കൽ കോളേജ് അറ്റ് വാലോർ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള മെഡിക്കൽ ബിരുദവും സർട്ടിഫിക്കറ്റുകളും കാണിച്ച് ഏഴോളം പെൺകുട്ടികളെ ബുഖാരി കുടുക്കിയിട്ടുണ്ട്. ഇതുകൂടാതെ സോഷ്യൽ മീഡിയയിൽ നിരവധി പെൺകുട്ടികളുമായി പ്രണയബന്ധത്തിലുമാണ് . ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, കശ്മീർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ പെൺകുട്ടികൾ.അറസ്റ്റിലായ ഇഷാൻ ബുഖാരി പാകിസ്താൻ ചാരനായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പോലീസ് പറയുന്നു.