ന്യൂഡൽഹി : ഇന്ത്യയിൽ ഡ്രൈവറില്ലാ കാറുകൾ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി . രാജ്യത്ത് ഓട്ടോണമസ് വാഹനങ്ങൾ കൊണ്ടുവന്നാൽ ’80 ലക്ഷം ഡ്രൈവർമാർ’ തൊഴിൽരഹിതരാകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു നിതിൻ ഗഡ്കരി .
‘ ഒരു കാരണവശാലും ഡ്രൈവറില്ലാ കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് ഞാൻ യുഎസിൽ വച്ച് തന്നെ പറഞ്ഞു. കാരണം, നമ്മുടെ രാജ്യത്ത് ധാരാളം ആളുകൾ ഡ്രൈവർമാരായി ജോലി ചെയ്യുന്നു. ഡ്രൈവറില്ലാത്ത കാറുകൾ അവരുടെ ജോലി കവർന്നെടുക്കും, ചെറിയ ജനസംഖ്യയുള്ള രാജ്യങ്ങൾക്ക് മാത്രമേ ഇത്തരം വാഹനങ്ങൾ അനുയോജ്യമാകൂ. ഇവ ഇവിടെ വന്നാൽ, ഏകദേശം 70-80 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെടും, അത് മറ്റൊരു പ്രശ്നമായിരിക്കും. ‘ അദ്ദേഹം പറഞ്ഞു.
ഡ്രൈവറില്ലാ കാറുകൾ എന്ന ആശയത്തോട് ഗഡ്കരി മുൻപും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഇവി നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിൽ ഒരു ഫാക്ടറി തുറക്കുന്നതിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ചും മന്ത്രി സംസാരിച്ചു.
“ഞങ്ങൾ ടെസ്‌ലയെ സ്വാഗതം ചെയ്യുന്നു. എന്നാൽ ചൈനയിൽ ഉൽപ്പാദിപ്പിക്കുന്നതും ഇന്ത്യയിൽ വിൽക്കുന്നതും സാധ്യമല്ല. ഇവിടെ നിന്ന് മാത്രമേ ഉൽപ്പാദനം നടത്താനാകൂ എന്ന വ്യവസ്ഥയിൽ ഞങ്ങൾ തയ്യാറാണ്, ”അദ്ദേഹം പറഞ്ഞു.