മുംബൈ: കാലവർഷക്കെടുതി മൂലം ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങായി മഹാരാഷ്‌ട്ര സർക്കാർ. കർഷകരെ സഹായിക്കാനായി 2,000 കോടി രൂപയുടെ ധനസഹായമാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചത്. ഹെക്ടറിന് 20,000 രൂപയാണ് ധനസഹായമായി ഓരോ കർഷകനും ലഭിക്കുക.
വെള്ളപ്പൊക്കം, വരൾച്ച, എന്നിവ മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്ന് കരകയറാനായി കർഷകർക്ക് കഴിഞ്ഞ 18 മാസത്തിനിടെ സർക്കാർ 44,278 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ആദ്യമായാണ് മഹാരാഷ്‌ട്രയിൽ കർഷകരെ സഹായിക്കുന്നതിനായി ഇത്രയും വലിയ തുക ചിലവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകർക്ക് ഒപ്പം നിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മൂലമുള്ള പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളാണ് കർഷകർക്ക് മുന്നിലെ വെല്ലുവിളി. വൻതോതിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുമ്പോഴാണ് അവർ ധനസഹായത്തിനായി സമീപിക്കുന്നത്. കൃഷി ചെയ്യാനായി കർഷകർക്ക് സുസ്ഥിരസാഹചര്യമൊരുക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും ഷിൻഡെ വ്യക്തമാക്കി.
ഛത്രപതി ഷേത്കാരി സൻമാൻ പദ്ധതിയ്‌ക്ക് കീഴിൽ 44 ലക്ഷം കർഷകരുടെ വായ്പയാണ് സർക്കാർ എഴുതിത്തള്ളിയത്. ഇത് ഏകദേശം 18,762 കോടി രൂപവരുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.