കൊച്ചി: എസ്എഫ്‌ഐക്ക് മറുപടിയുമായി കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ എബിവിപി പ്രവർത്തകർ. സർവ്വകലാശാലയുടെ മുഖ്യ കവാടത്തിൽ ഗവർണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി ബാനർ സ്ഥാപിച്ചു. ചാൻസിലറെ വിലക്കാൻ കേരളത്തിലെ കലാലയങ്ങൾ എസ്എഫ്ഐയുടെ കുടുംബ സ്വത്തല്ലെന്ന് എബിവിപി ഓർമ്മപ്പെടുത്തി. കഴിഞ്ഞ ദിവസമായിരുന്നു എസ്എഫ്‌ഐ ഗവർണർക്കെതിരെയുള്ള ബാനർ സർവ്വകലാശാലയിൽ സ്ഥാപിച്ചത്. പിന്നാലെയാണ് മറുപടിയുമായി എബിവിപി രംഗത്തെത്തിയത്.
ഗവർണർക്കെതിരെ ക്യാമ്പസുകളിൽ എസ്എഫ്ഐ ബാനറുകൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി പാലക്കാട് വിക്ടോറിയ കോളേജിലെ എബിവിപി പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഗവർണറുടെ സുരക്ഷ ഉറപ്പാക്കേണ്ട സർക്കാർ എസ്എഫ്‌ഐയുടെ മറവിൽ ക്യാമ്പസുകളിൽ അക്രമം അഴിച്ചു വിടുകയാണ്. ഇതിനെതിരെ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം എബിവിപി കത്തിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരത്തെ ക്യാമ്പസ്, ശ്രീ വിവേകാനന്ദ കോളേജ്, പന്തളം എൻഎസ്എസ് കോളേജ് തുടങ്ങിയ ക്യാമ്പസുകളിലും എസ്എഫ്‌ഐക്കെതിരെ എബിവിപി ബാനറുകൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു. ഗവർണർക്ക് അഭിവാദ്യം അർപ്പിക്കുന്നതിനോടൊപ്പം എസ്എഫ്ഐക്കെതിരെ വിമർശനവും ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ബാനറിലെ വാചകങ്ങൾ.