ന്യൂഡൽഹി: ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ പുതിയ പേര് മുന്നോട്ട് വച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പേരാണ് തൃണമൂൽ അദ്ധ്യക്ഷ ഇന്ന് ഡൽഹിയിൽ നടന്ന ഇൻഡി മുന്നണി യോഗത്തിൽ നിർദ്ദേശിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മമതയുടെ നിർദ്ദേശത്തെ പിന്തുണച്ചു. മറ്റ് കക്ഷി നേതാക്കളും തീരുമാനത്തെ പിന്തുണച്ചെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇക്കാര്യം മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയാൻ ഖാർഗെ കൂട്ടാക്കിയില്ല. മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസിനാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിർത്താൻ അവകാശമെന്ന് മമതയുൾപ്പെടെയുള്ള നേതാക്കൾ അംഗീകരിക്കുന്നു. എന്നാൽ രാഹുലിനെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ ആരും തയ്യാറല്ല. ഇതാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ പേര് നിർദ്ദേശിക്കാൻ കാരണം.
തിരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് മുന്നണിയുടെ പ്രഥമ ലക്ഷ്യമെന്ന് മല്ലികാർജ്ജുൻ ഖാർഗെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശേഷം മാത്രമാകും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പേരുകൾ പരിഗണിക്കുക. കേവലം ഭൂരിപക്ഷം ലഭിക്കാനുള്ള പ്രവർത്തനങ്ങൾ എല്ലാപാർട്ടികളും ചേർന്ന് നടത്തും. എംപിമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കാനും മുന്നണിയിൽ തീരുമാനമായി. 22ന് സംയുക്ത പ്രതിഷേധം ഡൽഹിയിൽ നടത്തുമെന്നും മല്ലികാർജ്ജുൻ ഖാർഗെ മാദ്ധ്യമങ്ങളോട് പറഞ്ഞു.