ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ വൻതാരങ്ങളെ കളത്തിലിറക്കാനാണ് ഇൻഡി മുന്നണി ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിനായി പ്രതിപക്ഷം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പേരുയർത്തി കാണിക്കുന്നുണ്ടെങ്കിലും മറ്റ് പേരുകളും പരിഗണനയിലുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറയുന്നുണ്ട്. എന്നാൽ ഈ വിവരം ഔദ്യോഗികമല്ല, നിതീഷും വിവരം നിഷേധിച്ചിട്ടുണ്ടെങ്കിലും വലിയ സാധ്യതയാണ് നിതീഷിന് കൽപ്പിക്കുന്നത്.
വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലായി മുന്നണി ഉയർത്തിക്കാണിക്കുന്ന പേര് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രയങ്ക വാദ്രയെയാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ആദ്യമായാണ് മത്സരിക്കുന്നത്. സമാനമായ രീതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി പ്രിയങ്ക മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന അജയ് റായിയെയാണ് മത്സരിപ്പിച്ചത്. എന്നാൽ അജയ് റായി ദയനീയമായി പരാജയപ്പെടുകയായിരുന്നു.
സീറ്റ് വിഭജനത്തിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിലും വലിയ വെല്ലുവിളിയാണ് ഇൻഡി സഖ്യം നേരിടുന്നത്. പ്രതിസന്ധിയെ മറികടക്കാൻ കഴിഞ്ഞ ദിവസം കൂടിയ യോഗത്തിനും സാധിച്ചിട്ടില്ല. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നണിയിലെ അസ്വാരസ്യങ്ങൾ അവസാനിപ്പിക്കാൻ സാധിക്കാതെ ഉഴറുകയാണ്. അതേസമയം ബിജെപി ക്യാമ്പ് പ്രചരണം ശക്തമാക്കുന്ന സ്ഥിതിയാണുള്ളത്.
പ്രധാനമന്ത്രിക്കെതിരെ ഒരു പൊതുസ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കാൻ ഇൻഡി മുന്നണിക്ക് സധിച്ചിട്ടല്ല. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കനത്ത പരാജയവും നേതൃനിരയുടെ ഐക്യമില്ലായ്മ്മയും പ്രതിപക്ഷത്തിന് തിരച്ചടിയാണ്. സംസ്ഥാന തലത്തിൽ പ്രാവർത്തികമാക്കാത്ത പ്രതിപക്ഷ ഐക്യം ദേശീയ തലത്തിൽ അസാധ്യമാണെന്ന നിഗമനത്തിലാണ് രാഷ്‌ട്രീയ വിദ്യാർത്ഥികൾ.
വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് എംപിമാർ പോലും. തുടർഭരണം ഉറപ്പിക്കാവുന്ന വിധത്തിൽ ബിജെപി നടത്തുന്ന ജനകീയ പദ്ധതികളാണ് വിജയത്തിന് പിന്നിലെ ശക്തി. കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷ നിര പരാജയത്തെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്നതും ഇൻഡി മുന്നണിയുടെ പോരായ്മ്മയായി രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു.