തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും പ്രൊഫ. കെവി തോമസിന് ഓണറേറിയം അനുവദിച്ച് സർക്കാർ. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെവി തോമസിന് 12.5 ലക്ഷം രൂപയാണ് സർക്കാർ ഓണറേറിയമായി അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തിയാണ് 4 സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെ പണം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ജൂൺ മാസം വരെ ഓണറേറിയം അനുവദിച്ചിരുന്നു. ബാക്കി തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണിപ്പോൾ ഇറങ്ങിയത്.
പ്രതിമാസം ഒരു ലക്ഷം രൂപയാണ് ഓണറേറിയമായി കെവി തോമസിന് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ കെവി തോമസിനെ സഹായിക്കുന്നതിനായി മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ സർക്കാർ നിയമിച്ചിട്ടുണ്ട്. ശമ്പളം വേണ്ടെന്ന് കെവി തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്. നേരത്തെയും കെവി തോമസിന് ഓണറേറിയം അനുവദിച്ചത് വിവാദമായിരുന്നു.