തിരുവനന്തപുരം: സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറയുന്നവർക്ക് മുന്നിലെ വില്ലനാണ് ക്ഷേത്രസംരക്ഷണ സമിതിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം മൂന്നാം ദിവസത്തെ സാംസ്‌കാരിക സമ്മേളനത്തിൽ അദ്ധ്യാത്മിക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല ടീച്ചർ.
‘സമാജത്തിൽ ഒരുപാടൊരുപാട് കളങ്കങ്ങൾ വന്നപ്പോൾ, വഴിതെറ്റി പോകുന്നുവെന്ന് തോന്നിയപ്പോൾ, ഹൈന്ദവസംഘടനകൾ തന്നെ നമ്മളെ ശരിയുടെ വഴിയിലേക്ക് കൊണ്ടുവന്നു. ആ വഴിയിൽ നിന്ന് നമ്മളെ തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമം നടന്നപ്പോഴാണ്, ആ നവോത്ഥാനത്തെ ശരിയായ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന ഉത്തരവാദിത്വം കേരളത്തിൽ ഹൈന്ദവ സംഘടനകൾ ഏറ്റെടുത്ത് ചെയ്തതെന്നും ശശികല ടീച്ചർ പറഞ്ഞു.
സാംസ്‌കാരിക സമ്മേളനം നിർമ്മാതാവ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടി മേനകാ സുരേഷ് ഭദ്രദീപം തെളിയിച്ചു. ജനം ടി വി എം.ഡി രാജശേഖരൻ നായരും ചടങ്ങിന്റെ ഭാഗമായി. ചടങ്ങിൽ ബ്രഹ്‌മശ്രീ അരയാൽ കീഴില്ലം കേശവൻ നമ്പൂതിരി, എം. ഗോപാൽ, കേണൽ ഗോവിന്ദ്. എസ്. നായർ, ആര്യ. വി. നായർ, ഡോ. ദിവ്യ നായർ എന്നിവരെയും കേരള ക്ഷേത്രസംരക്ഷണ സമിതിക്ക് വേണ്ടി ആദരിച്ചു.