പത്തനംതിട്ട: മണ്ഡലപൂജയുടെ ഭാഗമായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ആരംഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7-ന് ഘോഷയാത്ര ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി 26 ന് ഉച്ചയോടെ ഘോഷയാത്ര പമ്പയിലെത്തും. ശേഷം പമ്പ ഗണപതി ശ്രീകോവിലിൽ ഭക്തർക്കായി ദർശനമൊരുക്കും.
ഉച്ചയ്ക്ക് 3 -ന് ശേഷം തങ്ക അങ്കി പ്രത്യേക പേടകങ്ങളിലാക്കി ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പച്ചിമേട്, ശബരീപീഠം വഴി വൈകിട്ട് അഞ്ച് മണിയോടെ ശരംകുത്തിയിൽ എത്തിക്കും. അവിടെ നിന്ന് ദേവസ്വം ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേയ്ക്ക് ആനയിക്കും. സോപാനത്ത് നിന്ന് തന്ത്രിമാരും മേൽശാന്തിമാരും ചേർന്ന് പേടകം സ്വീകരിച്ച് ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകും. ശേഷം നടയടച്ച് തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. 27 ന് രാവിലെ 10.30 നും 11 നും മദ്ധ്യേയാണ് മണ്ഡലപൂജ നടക്കുക. ശേഷം യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പനെ യോഗനിദ്രയിലാക്കി 11 ന് നടയടയ്ക്കും. ഇതോടെ മണ്ഡലകാല തീർത്ഥാടനം സമാപിക്കും.
30-ന് വൈകിട്ട് 4 ന് മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കും. ജനുവരി 15 നാണ് മകരവിളക്ക്. അതേസമയം തങ്ക അങ്കി ഘോഷയാത്രയ്ക്കുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായതായി ഘോഷയാത്രയുടെ സ്പെഷ്യൽ ഓഫീസറും ആറന്മുള ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുമായ ആർ.പ്രകാശ്, ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ജയകുമാർ എന്നിവർ അറിയിച്ചു.