തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിതമായ ചരമത്തിന് പിന്നാലെ സിപിഐ സംസ്ഥാന ഘടകത്തിൽ പൊട്ടിത്തെറി ആസന്നമായിരിക്കുന്നു. കാനം രാജേന്ദ്രന്റെ പിൻഗാമിയെ ചൊല്ലി തുടങ്ങിയ ആശയക്കുഴപ്പമാണ് വർദ്ധിച്ച് വരുന്നത്. കാര്യമായ കൂടിയാലോചനകൾ ഇല്ലാതെ ബിനോയ് വിശ്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു . ഇതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ഇതിനെതിരെ സിപിഐയിൽ വിമതനീക്കം ശക്തമാകുകയാണ്.
ബിനോയ് വിശ്വത്തെ നൂലിൽ കെട്ടി ഇറക്കുന്നതിൽ കേന്ദ്ര നേതൃത്വം വിജയിച്ചെങ്കിലും സിപിഐയുടെ ഭരണഘടന പ്രകാരം സെക്രട്ടറി സ്ഥാനം സംസ്ഥാന കൗൺസിൽ അംഗീകരിക്കണം. കേന്ദ്ര നേതൃത്വത്തിന് തോന്നുംപടി ചെയ്യുവാൻ ആവില്ല. അതുകൊണ്ടുതന്നെ ബിനോയ് വിശ്വത്തിനെ അവരോധിച്ചിരിക്കുന്നത് താൽക്കാലിക സെക്രട്ടറി എന്ന ലേബലിലാണ്. ആ പദവി സ്ഥിരപ്പെടുത്തുവാനുള്ള വളഞ്ഞ വഴിയായിട്ടാണ് 28ന് അസമസ്താന കൗൺസിൽ യോഗം ചേരുന്നത്. സംസ്ഥാന കൗൺസിൽ യോഗത്തിൽ സമവായനിർദ്ദേശം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ അവിടെ ബിനോയ് വിശ്വത്തിന് പകരം മറ്റൊരാളെ നിർദ്ദേശിക്കാനുള്ള നീക്കവുമായി മറുവിഭാഗം രംഗത്തുണ്ട്.
സിപിഐയിലെ ഗ്രൂപ്പ് വഴക്കിൽ കാനത്തിനൊപ്പം എന്നും നിലകൊണ്ടിരുന്ന ആളാണ് ബിനോയ് വിശ്വം. പക്ഷേ കാനം ഗ്രൂപ്പിൽ അദ്ദേഹത്തിനുള്ള പിന്തുണ ബിനോയ് വിശ്വത്തിനില്ല എന്നതാണ് വസ്തുത. രണ്ടാം നിരയിലെ ഒന്നാം നിരക്കാരൻ അല്ല ബിനോയ് വിശ്വം. മറുവശത്താകട്ടെ പലതവണ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറിയും മന്ത്രിയും എംഎൽഎയും ഒക്കെയായിരുന്ന കെ ഇ ഇസ്മായിലാണ് രംഗത്ത്. കാനം രാജേന്ദ്രനെതിരെ ഒരു മത്സരം ഒഴിവാക്കാൻ വേണ്ടി പിന്മാറിയ ആളാണ് ഇസ്മായിൽ. അതിനു മുൻപ് സി കെ ചന്ദ്രപ്പൻ സിപിഐ സംസ്ഥാന സെക്രട്ടറി ആയപ്പോഴും ഇസ്മയിലിനെ വെട്ടി ഒതുക്കിയിരുന്നു. എന്നാൽ കാനം രാജേന്ദ്രനാകട്ടെ ഒരു പടികൂടി കടന്ന് ഇസ്മായിൽ പക്ഷത്തുള്ള നേതാക്കളെ വെട്ടി നിരത്തുക തന്നെ ചെയ്തു.
കാനം രാജേന്ദ്രൻ ഒഴിയുമ്പോഴെങ്കിലും ഇസ്മായിലിനെ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും എന്ന് ആ വിഭാഗം ധരിച്ചിരുന്നു. എന്നാൽ ബിനോയ് വിശ്വത്തിന്റെ സർപ്രൈസ് എൻട്രിയോട് കൂടി കെ ഇ ഇസ്മയിലിന്റെ മോഹങ്ങൾ മലർപ്പൊടിക്കാരന്റെ സ്വപ്നമായി മാറുകയായിരുന്നു. ഇതിന് കേന്ദ്ര നേതൃത്വത്തിലെ കാനം പക്ഷപാതികളുടെ ആശീർവാദവും ഉണ്ടായിരുന്നു. ദേശീയ കൗൺസിലിലെത്തി അവിടെയുള്ള വടക്കേ ഇന്ത്യൻ ലോബിയിൽ നിർണായക സ്വാധീനം ചെലുത്താൻ തക്ക വണ്ണം വളർന്ന ബിനോയ് വിശ്വത്തിന് ഇതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയായിരുന്നു.
എന്നാൽ 95ൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കിയത് പോലെയുള്ള ഒരു പൂഴിക്കടകൻ ആണ് ഇസ്മായിൽ പക്ഷം ആവനാഴിയിൽ തയ്യാറാക്കി വെച്ചിരിക്കുന്നത്. കാനം രാജേന്ദ്രൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിനൊപ്പം നിന്നിരുന്നതും എന്നാൽ ബിനോയ് വിശ്വത്തിനോട് വിയോജിപ്പുള്ളതുമായ ഒരു പ്രമുഖ നേതാവിനെ അവതരിപ്പിച്ച് ബിനോയ് വിശ്വത്തിന്റെ പാലംവലിക്കാനുള്ള തയ്യാറെടുപ്പിലാണ് കെ ഇ ഇസ്മായിൽ പക്ഷം. സംസ്ഥാന കൗൺസിലിൽ കാനം പക്ഷത്തിനു മൃഗീയ ഭൂരിപക്ഷമുണ്ട്. ഇസ്മയിലിനോ അദ്ദേഹത്തിനോടൊപ്പം നിന്നവർക്കോ സൂചി കുത്താനുള്ള ഇടം പോലും കാനം രാജേന്ദ്രനും അദ്ദേഹത്തിന്റെ കൂട്ടരും നൽകിയിരുന്നില്ല. അതുകൊണ്ട് നേരിട്ടുള്ള ഒരു ബലാബലത്തിൽ ഇസ്മായിൽ പക്ഷം ജയിക്കില്ല എന്നത് ഏതാണ്ട് ഉറപ്പാണ്. മാത്രവുമല്ല ശാരീരികമായി അവശതകൾ നേരിടുന്ന കെ ഇ ഇസ്മയിലിന്റെ പ്രായവും ഒരു ഘടകമാണ്.
പാർട്ടിയുടെ വടക്കേ ഇന്ത്യന്‍ നേതാക്കളുടെ ഇടയിൽ ബിനോയ് വിശ്വത്തിന് സ്വാധീനം ഉണ്ടെങ്കിലും കേരളത്തിലെ സാധാരണക്കാരുടെ ഇടയിൽ അദ്ദേഹത്തിന് അത്ര സ്വീകാര്യത ഇല്ല. സാധാരണക്കാരോട് ഇടപഴകാൻ മടി കാണിക്കുന്ന ആൾ എന്നും ആരോപണം ഉണ്ട്. അതുകൊണ്ട് ബിനോയ് വിശ്വം ഇപ്പോൾ നിലവിൽ തുടരുന്ന സ്ഥാനത്ത് തുടരട്ടെ എന്നും പകരം കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങളോട് ഇടപഴകാൻ പറ്റുന്ന ശരീരഭാഷയുള്ള ഒരു നേതാവാണ് സംസ്ഥാന സെക്രട്ടറി ആകേണ്ടത് എന്നുമാണ് മറുവിഭാഗത്തിന്റെ വാദം. അതിനായി അവർ ഒരു മുൻ മന്ത്രിയെ നോട്ടമിട്ടിട്ടുണ്ട്.
ആദ്യമൊക്കെ സ്വന്തമായ അഭിപ്രായം പറഞ്ഞിരുന്ന കാലം രാജേന്ദ്രൻ കുറേക്കാലം കഴിഞ്ഞപ്പോൾ പിണറായി വിജയന്റെ ചൊൽപ്പടിക്ക് നിൽക്കാൻ തുടങ്ങി എന്നുള്ള ആരോപണം ശക്തമാണ്. വെളിയം ഭാർഗവനും സി കെ ചന്ദ്രപ്പനും സംസ്ഥാന സെക്രട്ടറിമാരായിരുന്ന സമയത്ത് സിപിഎമ്മിന്റെ യാതൊരു വിരട്ടലുകളും അവർ വക വെച്ചിരുന്നില്ല. തിരുത്തേണ്ട സമയത്ത് യഥാർത്ഥ തിരുത്തൽ ശക്തികളായി പ്രവർത്തിക്കുവാൻ ഈ രണ്ട് നേതാക്കൾക്കും കഴിഞ്ഞിരുന്നു എന്നാണ് പാർട്ടിക്കുള്ളിൽ പുറത്തും പൊതുവേയുള്ള അഭിപ്രായം. എന്നാൽ കാനം രാജേന്ദ്രനാകട്ടെ സിപിഐയെ ഒരു ചുവന്ന പട്ടിൽ പൊതിഞ്ഞ് പിണറായി വിജയന്റെ കാൽക്കൽ സമർപ്പിച്ചു എന്നാണ് പലരുടെയും പരാതി. എം എൻ സ്മാരകം ക്ലിഫ്ഹൗസിനോട് പുലർത്തിയിരുന്ന ഈ അമിത വിധേയത്വത്തിന്റെ പിന്നാമ്പുറത്ത് ചില അഴിമതിക്കഥകളും പറഞ്ഞു കേൾക്കുന്നുണ്ട്.
പക്ഷേ എല്ലാത്തിന്റെയും പുറത്ത് കമ്മ്യൂണിസ്റ്റ് ഐക്യത്തിന്റെയും ഇടതുപക്ഷ ഐക്യത്തിന്റെയും മൂടുപടമിട്ട് നാടകം കളിക്കാൻ കാനം രാജേന്ദ്രന് കഴിഞ്ഞിരുന്നു. എന്തെങ്കിലുമൊക്കെ തിരിച്ചു പറഞ്ഞിരുന്ന പ്രകാശ് ബാബുവിനെ പോലെയുള്ള നേതാക്കളെ സിപിഎം സൈബർ ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ സിപിഐക്കാരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതിരോധങ്ങൾ ഉണ്ടായിട്ടുമില്ല. കാനം രാജേന്ദ്രൻ പുലർത്തിയിരുന്ന ഈ അടിമത്ത മനോഭാവത്തിന് പിന്തുണ നൽകിയിരുന്ന നേതാവാണ് ബിനോയ് വിശ്വം.
മറുവശത്ത് സിപിഐയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് ആരാണ് വരുന്നത് എന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് സിപിഎമ്മും. വരുന്നയാൾ മറ്റൊരു സി കെ ചന്ദ്രപ്പനോ വെളിയം ഭാര്ഗ്ഗവനോ ആയിക്കൂടാ എന്ന നിർബന്ധം എകെജി സെന്ററിൽ ഉണ്ട്. ആരോടും കടുത്ത ഭാഷയിൽ സംസാരിക്കാതെ തന്ത്രപരമായി ഇടപെടുന്ന ബിനോയ് വിശ്വമാണ് വരുന്നതെങ്കിൽ സിപിഎമ്മിന് കൂടുതൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും എന്ന് അവർ പ്രതീക്ഷിക്കുന്നു.