ന്യൂഡൽഹി: ആർത്തവാവധി വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വനിതാ ജീവനക്കാർക്ക് ആർത്തവ സമയത്ത് ശമ്പളത്തോടെയുള്ള നിർബന്ധിത അവധി എന്ന നയം കേന്ദ്ര സർക്കാർ സ്വീകരിച്ചാൽ അത് പലതരത്തിലുള്ള പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു സ്ത്രീയുടെ ആർത്തവ ചക്രത്തെക്കുറിച്ച് അവളുടെ തൊഴിലുടമയെ അറിയിക്കേണ്ടി വരുന്നത് സ്വകാര്യതയെ ബാധിച്ചേക്കാമെന്നും എച്ച്ആറിനെ ആർത്തവം വിളിച്ചറിയിക്കാൻ എല്ലാ സ്ത്രീകളും താത്പര്യപ്പെട്ടുവെന്ന് വരില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ആർത്തവം ഒരു തടസമല്ലെന്നും ശമ്പളത്തോടെയുള്ള നിർബന്ധിത അവധിക്കായി കേന്ദ്രസർക്കാർ നയം കൊണ്ടുവരില്ലെന്നും പാർലമെന്റിൽ സ്മൃതി ഇറാനി അറിയിച്ച നിലപാട് ചർച്ചയായതിന് പിന്നാലെയാണ് വീണ്ടും വിശദീകരണവുമായി കേന്ദ്രമന്ത്രി എത്തിയത്. എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.
” ഒന്ന് ചിന്തിച്ച് നോക്കൂ.. ആർത്തവാവധി അനുവദിച്ചുവെന്ന് കരുതുക. നിർബന്ധിത അവധിയെടുക്കാൻ ഒരു സ്ത്രീ തയ്യാറാകുന്നില്ലെന്നും കരുതുക. തൊഴിലിടത്തിൽ അവൾ നേരിടേണ്ടി വരുന്ന ക്ലേശങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാനാകുമോ? മാത്രവുമല്ല അവളുടെ ആർത്തവ ദിനങ്ങൾ ഏതെല്ലാമാണെന്ന് എച്ച്ആർനെ ബോധിപ്പിക്കേണ്ട അവസ്ഥയാണ് വരിക. ജോലി സ്ഥലത്തേക്ക് കൂടുതൽ സ്ത്രീകൾ എത്തണമെന്ന് നാം ആഗ്രഹിക്കുമ്പോൾ, പ്രത്യേകിച്ച് ഫാക്ടറികളിലും കോർപ്പറേറ്റ് ഹൗസുകളിലുമൊക്കെ.. ഈ സാഹചര്യത്തിൽ ആർത്തവാവധി നിർബന്ധമാക്കിയാൽ അത് സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്ക് ആക്കം കൂട്ടുന്നതിലേക്കാണ് നയിക്കുക.” സ്മൃതി ഇറാനി പറഞ്ഞു.
”എന്തിനാണ് ഇതിനെ വികലാംഗതയെന്ന് വിളിച്ചതെന്ന് ചിലർ ചോദിച്ചു, ‘ഹാൻഡികാപ്’ എന്ന വാക്കിന് ഏത് നിഘണ്ടുവിലാണ് വികലാംഗതയെന്ന് അർത്ഥമുള്ളത്. ആർത്തവം ഒരു പ്രതിബന്ധം അഥവാ തടസമല്ലെന്നാണ് ഞാൻ പറഞ്ഞത്. വൈകല്യമെന്ന വാക്ക് ഉപയോഗിച്ചിട്ടില്ല.”- മന്ത്രി പറഞ്ഞു.
രാജ്യസഭയിൽ ആർജെഡി എംപി മനോജ് ഝായുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കേന്ദ്രമന്ത്രി ഈ വിഷയത്തിൽ ആദ്യം പ്രതികരിച്ചത്. ആർത്തവവും ആർത്തവചക്രവും ഒരു ഹാൻഡികാപ് അല്ല. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതയാത്രയിൽ സ്വാഭാവികമായ ഒന്നാണതെന്ന് ആർത്തവമുള്ള സ്ത്രീ എന്ന നിലയിൽ താൻ വ്യക്തമാക്കുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകൾ. എൽജിബിടിക്യൂഎ+ ന് വേണ്ടി ആർത്തവാവധി നയമുണ്ടോയെന്ന മനോജ് ഝായുടെ ചോദ്യം, ശ്രദ്ധപിടിച്ചുപറ്റാനോ പ്രകോപിപ്പിക്കാനോ വിവാദമാക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നുവെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.















