ന്യൂഡൽഹി: വരുന്ന പൊതുതിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വാരാണസിയിൽ മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന് ബിജെപി നേതാവ് അഗ്നിമിത്രാ പോൾ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഇൻഡി മുന്നണി കോൺഗ്രസ് നേതാവ് പ്രിയങ്കാ വാദ്രയെ ഉയർത്തിക്കാട്ടിയതിന് പിന്നാലെയാണ് അഗ്നിമിത്രയുടെ പ്രതികരണം. ധൈര്യമുണ്ടെങ്കിൽ പ്രിയങ്കയ്ക്ക് പകരം മമത മത്സരിക്കണം. പ്രധാനമന്ത്രിയാകണം എന്നല്ലേ മമതയുടെ ആഗ്രഹം, അവർ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കട്ടെ. അവൾക്ക് നല്ല ധൈര്യമുണ്ടല്ലോ. എങ്ങനെയുണ്ടെന്ന് നമുക്ക് നോക്കാം.- അഗ്നിമിത്രാ പോൾ സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു.
2019- ലും പ്രധാനമന്ത്രിക്കെതിരെ വാരാണസിയിൽ നിന്ന് പ്രിയങ്ക മത്സരിക്കുമെന്ന് പറഞ്ഞിരുന്നു എന്നാൽ അവസാന നിമിഷം കോൺഗ്രസ് ഉന്നതാധികാര സമിതി അജയ് റായിയെ മത്സരിപ്പിക്കുകയായിരുന്നു. 2024-ലെ പ്രതിപക്ഷ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലും സമാനമായി പ്രിയങ്കയുടെ പേര് ഉയരുന്നുണ്ട്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും ഉയർന്നിരുന്നെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാൻ അതിന് സാധിച്ചിട്ടില്ല. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനും സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും മോദി പ്രഭാവത്തെ മറിക്കടക്കാൻ സാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം.
തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടനോ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാനോ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. സീറ്റ് വിഭജനത്തിൽ ഐക്യരൂപം കാണാനാകാതെ പ്രതിപക്ഷം നട്ടം തിരിയുന്നതും മുന്നണിയുടെ വിശ്വാസ്യതയ്ക്ക് വലിയ തിരച്ചടിയായി തുടരുകയാണ്. പഞ്ചാബിൽ ആംആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്നുള്ള പ്രഖ്യാപനം ഇതിനോടകം തന്നെ മുന്നണിയിൽ വിള്ളൽ വീഴ്ത്തികഴിഞ്ഞു. പശ്ചിമ ബംഗാളിലും സ്ഥിതി സമാനമാണ്. സീറ്റ് വിഭജനം അപ്രസക്തമാകുന്ന സംസ്ഥാനങ്ങളെ കുടക്കിഴിൽ എത്തിക്കാൻ സാധിക്കാതെ നാലു മുന്നണി യോഗങ്ങളാണ് ഇതുവരെ കഴിഞ്ഞത്.