പത്തനംതിട്ട: ശബരിമലയിലെ പ്രസാദമായ അപ്പം, അരവണ എന്നിവയുടെ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ശർക്കരക്ഷാമം കാരണം അരവണയുടെ ഉത്പാദനം നിലച്ചതാണ് നിയന്ത്രണത്തിന് കാരണം. നിലവിൽ ഒരാൾക്ക് അഞ്ച് ബോട്ടിൽ അരവണയും അഞ്ച് പായ്‌ക്കറ്റ് അപ്പവുമാണ് നൽകുന്നത്.
കരിമ്പ് ക്ഷാമം രൂക്ഷമായതോടെ ശർക്കരയുടെ വരവ് നിലച്ചിട്ട് രണ്ടാഴ്ചയായി. ഇത് പ്രസാദ നിർമ്മാണത്തിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പ്രസാദത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കൗണ്ടറുകളിൽ വൻ ഭക്തജനത്തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്.
മണ്ഡലപൂജ വരെയുള്ള പ്രസാദ നിർമ്മാണത്തിനുള്ള ശർക്കര സ്റ്റോക്കുണ്ടെന്നാണ് ദേവസ്വത്തിന്റെ വാദം. ഇന്ന് വൈകുന്നേരത്തിനുള്ളിൽ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു.