വയനാട്: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരിക്കുന്ന നരഭോജി കടുവയ്ക്ക് മൃഗശാല അധികൃതർ പേരിട്ടു. ‘രുദ്ര’ എന്നാണ് പേരിട്ടിരിക്കുന്നത്. വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ കഴിഞ്ഞ ദിവസമായിരുന്നു പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്. രുദ്രയുടെ മുഖത്ത് ആഴത്തിലുള്ള ഒരു മുറിവ് ഉണ്ടായിരുന്നു. ഇന്നലെയാണ് രുദ്രയുടെ ശസ്ത്രക്രിയ നടത്തിയത്.
രുദ്രയുടെ മുഖത്ത് എട്ട് സെന്റീമീറ്റർ ആഴത്തിലുള്ള മുറിവായിരുന്നു ഉണ്ടായിരുന്നത്. വലതു കൈയിലെ മുറിവിലും മരുന്ന് വച്ചു. മരുന്നുകൊടുത്ത് മയക്കിയായിരുന്നു ശസ്ത്രക്രിയ. കടുവയുടെ മുഖത്തെ മുറിവ് നേരത്തേ തുന്നിക്കെട്ടിയിരുന്നു. ശസ്ത്രക്രിയയുടെ മയക്കം കഴിഞ്ഞ് ഉണർന്നപ്പോൾ രുദ്രയ്ക്ക് ഭക്ഷണവും വെള്ളവും കൂട്ടിൽ കരുതിയിരുന്നു. അഞ്ച് കിലോ ഇറച്ചി പല തവണകളായി കഴിക്കുകയും ചെയ്തു.