എറണാകുളം: വിവാഹച്ചടങ്ങിന്റെ ആൽബവും വീഡിയോയും നൽകാതെ ദമ്പതിമാരെ കബളിപ്പിച്ച ഫോട്ടോഗ്രാഫർ 1.18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. എറണാകുളത്തുള്ള ഫോട്ടോഗ്രാഫിക് സ്ഥാപനത്തിനെതിരെയാണ് നടപടി. കൃത്യം ഒരു മാസത്തിനുള്ളിൽ തുക നൽകണമെന്നാണ് നിർദ്ദേശം.
ആലങ്ങാട് സ്വദേശികളായ അരുണ്‍ ജി. നായരും ഭാര്യ ശ്രുതിയുമാണ് സ്ഥാപനത്തിനെതിരെ പരാതി നൽകിയത്. പരാതിക്കാരുടെ വിവാഹം 2017 ഏപ്രിൽ 16-നായിരുന്നു. മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തിനെതിരെയായിരുന്നു പരാതി. 58,500 രൂപയാണ് പരാതിക്കാർ സ്ഥാപത്തിന് മുൻകൂറായി നൽകിയത്. ബാക്കി 6,000 രൂപ വീഡിയോയും ആല്‍ബവും കൈമാറുമ്പോള്‍ നല്‍കാമെന്നായിരുന്നു കരാർ. വർഷങ്ങൾ കഴിഞ്ഞിട്ടും ആൽബവും വീഡിയോയും നൽകാത്തതിനെ തുടർന്നാണ് ഇവർ പരാതിയുമായി ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്.
ജീവിതത്തിലെ ഏറ്റവും പവിത്രമായ വിവാഹച്ചടങ്ങ് പകർത്താനായിരുന്നു ഹര്‍ജിക്കാര്‍ എതിര്‍കക്ഷിയെ സമീപിച്ചത്. എന്നാല്‍ ഇവര്‍ വാക്കുപാലിച്ചില്ല. ഇതുമൂലം പരാതിക്കാർക്കുണ്ടായ മാനസികവിഷമവും സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്ത് നഷ്ടപരിഹാരം നൽകുന്നതിന് സ്ഥാപനത്തിന് ബാദ്ധ്യതയുണ്ടെന്നാണ് കമ്മീഷൻ വിലയിരുത്തിയത്. ഹർജിക്കാർ മുൻകൂറായി നൽകിയ 58,500 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും നല്‍കണം. കോടതിച്ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്താണ് 1,18,500 ഒരു മാസത്തിനകം നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.