ചെന്നൈ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ഹൈദരാബാദിന്റെ വമ്പനടിക്കാർ പൂച്ചക്കുട്ടികളായി. 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷയുണ്ടായിരുന്നില്ല. 18.5 ഓവറിൽ 134 റൺസിന് ഹൈദരാബാദ് പുറത്തായി. ചെന്നൈക്ക് 78 റൺസിന്റെ വിജയം. പോയിൻ്റ് ടേബിളിൽ മുന്നാമത് എത്താനും ചെന്നൈക്കായി.
തുടക്കത്തിൽ തുഷാർ ദേശ്പാണ്ഡെയുടെ സ്പെല്ലിൽ പതറിയ എസ്.ആർ.എച്ചിന് പിന്നീട് തിരുച്ചുവരാനായില്ല. 13 റൺസെടുത്ത ട്രാവിസ് ഹെഡാണ് ആദ്യം വീണത്.തൊട്ടു പിന്നാലെ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ അൻമോൽപ്രീത് സിംഗ് ഡക്കായി. വമ്പനടിക്കാരൻ അഭിഷേക് ശർമ്മയെ (15) മിച്ചലിന്റെ കൈകളിലെത്തിച്ചാണ് തുഷാർ വീണ്ടും ഞെട്ടിച്ചത്.
ഭേദപ്പെട്ട പ്രകടനം നടത്തിയ എയ്ഡൻ മാർക്രത്തിന്റെ കുറ്റി പിഴുത് പതിരാന ഹൈദരാബാദിന്റെ തകർച്ചയ്‌ക്ക് ആക്കം കൂട്ടി. നിതീഷ് റെഡ്ഡി(15),ഹെൻ്റിച്ച് ക്ലാസൻ(20),അബ്ദുൽ സമദ്(19), ഷഹബാസ് അഹമ്മദ്(7), പാറ്റ് കമ്മിൻസ്(5), ജയദേവ് ഉനാദ്ഘട്(1) എന്നിവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നാലുവിക്കറ്റെടുത്ത തുഷാറാണ് ഹൈദരാബാദിന്റെ അടിവേരികളക്കിയത്.മുസ്തഫിസൂർ റഹ്മാൻ, മതിഷാ പതിരാന എന്നിവർ രണ്ടുവീതം വിക്കറ്റ് നേടിയപ്പോൾ ജഡേജയും ശർദൂൽ ഠാക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.