പത്തനംതിട്ട: എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു. എരുമേലിയിൽ നിന്നും വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാത്തതിൽ പ്രതിഷേധിച്ചായിരുന്നു അയ്യപ്പന്മാർ രംഗത്തെത്തിയത്. തമിഴ്നാട്ടിൽ നിന്നുളള തീർത്ഥാടകരാണ് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. തുടർന്ന് തീർത്ഥാടകരുമായി പോലീസ് ചർച്ച നടത്തി. തിരക്ക് മൂലുള്ള നിയന്ത്രണമാണെന്ന് പോലീസ് അറിയിച്ചു. തിരക്ക് കുറയുന്ന മുറയ്ക്ക് വാഹനങ്ങൾ കടത്തി വിടുമെന്ന് ഉറപ്പ് നൽകിയതോടെ തീർത്ഥാടകർ പ്രതിഷേധം അവസാനിപ്പിച്ചു.
ഇന്നലെ 97,000 ഭക്തരാണ് ദർശനത്തിനെത്തിയതെന്നാണ് കണക്കുകൾ. അതേസമയം സ്പോട്ട് ബുക്കിംഗ് ഇപ്പോഴും പ്രതിദിനം 10,000 എന്ന ക്രമത്തിൽ തുടരുകയാണ്. എന്നാൽ പ്രതിദിനം 15,000 അയ്യപ്പ ഭക്തർക്ക് മല ചവിട്ടുന്നതിനുള്ള അനുവാദം ദേവസ്വം ബോർഡിന് നിർണയിക്കാം. വെർച്വൽ ക്യൂ മുഖേനയുള്ള ബുക്കിംഗ് ഡിസംബർ 26-ന് 64,000 ഭക്തർക്കും മണ്ഡലപൂജ ദിനമായ 27-ന് 70,000 എന്നിങ്ങനെയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതൽ 80,000 ഭക്തർക്ക് വെർച്വൽ ക്യൂ മുഖേനയുള്ള ബുക്കിംഗിന് അനുവദിക്കും.