പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ മാത്രം ശബരിമലയിൽ ദർശനത്തിനെത്തിയത് ഒരു ലക്ഷത്തോളം തീർത്ഥാടകരാണ്. 15 മണിക്കൂറോളം കാത്തുനിന്നാണ് ഭക്തർ ദർശനം നടത്തുന്നത്. ഇന്നലെ വൈകിട്ട് മാത്രം 23,000 ത്തോളം ഭക്തരാണ് മല ചവിട്ടിയത്. നേരത്തെ മണിക്കൂറിൽ 4000 മുതൽ 4500 വരെ ഭക്തരാണ് മല ചവിട്ടിയതെങ്കിൽ ഇപ്പോഴത് 3500 എന്ന കണക്കിലാണ് നീങ്ങുന്നത്.
പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്കെത്താനായി ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടതായി വരുന്നു. ഇതിൽ പമ്പയിൽ മാത്രം മൂന്ന് മണിക്കൂറുകളോളം കാത്തുനിന്നാണ് ഭക്തർ മല ചവിട്ടുന്നത്. ഇന്നലെ രാത്രി 11 ന് നട അടയ്ക്കുമ്പോഴും വൻ ഭക്തജനത്തിരക്കായിരുന്നു സന്നിധാനത്ത് അനുഭവപ്പെട്ടിരുന്നത്. ഇന്നലെ ദർശനത്തിനുള്ള അയ്യപ്പൻമാരുടെ നിര നീലിമല വരെ നീണ്ടു.
ഇന്നലെ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പല ഭാഗങ്ങളിലും വലിയ തോതിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നലെ എരുമേലിയിലെത്തിയ അയ്യപ്പന്മാർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. രാത്രിയോടെ തമിഴ്നാട്ടിൽ നിന്നെത്തിയ ഒരുകൂട്ടം തീർത്ഥാടകർ എരുമേലി- പമ്പാ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
ഇന്നലെ അവധി ദിവസമായിരുന്നതിനാലാണ് ഭക്തജനത്തിരക്ക് ഉണ്ടായത്. പമ്പ വഴിയുള്ള തീർത്ഥാടകർക്ക് പുറമെ പുൽമേട് കാനനപാത വഴി എത്തുന്നവരുടെ തിരക്കും കൂടുതലാണ്. ഭക്തരുടെ തിരക്ക് കൂടുന്നതോടെ 15 മണിക്കൂറോളമാണ് കൊച്ചുകുട്ടികൾക്കടക്കം കാത്ത് നിൽക്കേണ്ടി വരുന്നത്.