പത്തനംതിട്ട; അയ്യപ്പസ്വാമിയ്‌ക്ക് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ ശബരിമലയിൽ എത്തും. ഡിസംബർ 23ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര നാളെ ഉച്ചയ്‌ക്കാണ് പമ്പയിൽ എത്തുന്നത്. വൈകീട്ട് 5.15 ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്ര ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ കൊടിമരച്ചുവട്ടിൽ തങ്കയങ്കി സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും. സോപാനത്തിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോകും.
തുടർന്ന് 6.35-ന് തങ്കയങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. പിന്നീട് തന്ത്രി ഭക്തർക്ക് പ്രസാദം വിതരണം ചെയ്യും. അതിന് ശേഷം ഭക്തർക്ക് തങ്കയങ്കി ചാർത്തിയുള്ള അയ്യപ്പനെ കണ്ടുവണങ്ങാം. തങ്കയങ്കി ഘോഷയാത്ര എത്തുന്ന ചൊവ്വാഴ്ച ഉച്ചപൂജയ്‌ക്ക് ശേഷം നട അടച്ചാൽ വൈകീട്ട് അഞ്ചുമണിക്കേ നടതുറക്കൂ. സാധാരണദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് നട തുറക്കാറുള്ളത്.
മറ്റന്നാൾ ശബരിമലയിൽ മണ്ഡല പൂജ നടക്കും. രാവിലെ 10.30-നും 11.30-നും ഇടയിലുള്ള മുഹൂർത്തത്തിലാണ് മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയോടനുബന്ധിച്ച് നെയ്യഭിഷേകത്തിന്റെ സമയക്രമം ചുരുക്കിയിട്ടുണ്ട്. അന്നേ ദിവസം വിർച്വൽ ക്യു ബുക്കിങ് 70000മായി ക്രമപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
മണ്ഡല പൂജയ്‌ക്ക് ശേഷം 27ന് ശബരിമല നടയടക്കും . ഡിസംബർ 30ന് വൈകിട്ട് മകരവിളക്കിനായി വീണ്ടും നട തുറക്കും. മകരവിളക്ക് ഉത്സവത്തിനായി നടത്തുറക്കുമ്പോൾ സ്‌പോട് ബുക്കിങ് 15000 ത്തിലേക്ക് വർദ്ധിപ്പിക്കണമോ എന്ന് സർക്കാരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.