കണ്ണൂർ: കൃഷി വകുപ്പ് പണം നൽകാത്തതിനെ തുടർന്ന് കർഷകർക്കായുള്ള സൗജന്യ വൈദ്യുത കണക്ഷനുകൾ വിച്ഛേദിക്കാനൊരുങ്ങി കെഎസ്ഇബി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കണ്ണൂരിലെ കർഷകർക്ക് ഇതിനോടകം തന്നെ കെഎസ്ഇബി നൽകിയിട്ടുണ്ട്. കൃഷിവകുപ്പ് പണം നൽകാത്തതിനാൽ ആറ് മാസത്തോളം കണ്ണൂരിലെ കൃഷിഭവനുകൾ പണം അടച്ചിട്ടില്ല. കുടിശ്ശിക തീർക്കാതെ വൈദ്യുതി നൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് കെഎസ്ഇബി.
കർഷകർക്കായുള്ള സൗജന്യ വൈദ്യുതി കണക്ഷൻ ബില്ലുകളിൽ ലക്ഷങ്ങളുടെ കുടിശ്ശികയാണ് വന്നിരിക്കുന്നത്. സൗജന്യ വൈദ്യുതി കണക്ഷനുള്ള കർഷകരുടെ വൈദ്യുതി ബില്ല് കൃഷിവകുപ്പാണ് അടക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കർഷകർക്ക് കെഎസ്ഇബിയിൽ നിന്നും ബില്ല് അടക്കുന്നത് സംബന്ധിച്ചുള്ള നോട്ടീസ് ലഭിച്ചിരുന്നു. ബില്ല് അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. ഇതിന്റെ കാരണം അന്വേഷിച്ച് ഇവർ കൃഷിഭവനുകളിലെത്തിയപ്പോഴാണ് ആറ് മാസം വരെയുള്ള ബിൽ തുക കുടിശ്ശികയായി കിടക്കുകയാണെന്ന് മനസിലായത്. ചൊവ്വാഴ്‌ച്ചക്കുള്ളിൽ പണം അടക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. കുടിശ്ശിക സർക്കാരോ കർഷകരോ തീർത്തില്ലെങ്കിൽ സൗജന്യ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനുള്ള തീരുമാനത്തിലാണ് കെഎസ്ഇബി.