പാലക്കാട്: ഒരു മാസത്തിന് ശേഷം ഇന്ന് വീണ്ടും സർവ്വീസ് ആരംഭിച്ച റോബിൻ ബസ് മൂന്നാം തവണയും മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. വാളയാറിലാണ് എംവിഡി തടഞ്ഞ് പരിശോധന നടത്തിയത്. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം ബസ് വിട്ടയക്കുകയായിരുന്നു. നേരത്തെ മുവാറ്റുപുഴയിലും, മൈലപ്രയിലും ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു.
പുലർച്ചെ അഞ്ച് മണിക്ക് തന്നെ പത്തനംതിട്ടയിൽ നിന്ന് സർവ്വീസ് ആരംഭിച്ച ബസിൽ മുൻകൂട്ടി ബുക്ക് ചെയ്ത 13 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. 41 പേരാണ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേയ്‌ക്കുള്ള യാത്രക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവർ യാത്രായ്‌ക്കിടെ ബസിൽ കയറുകയായിരുന്നു.
യാത്ര ആരംഭിച്ച് രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞു നിർത്തി. മൈലപ്രയ്‌ക്ക് സമീപത്തുവച്ചാണ് എംവിഡി ബസ് തടഞ്ഞത്. മൂന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരടങ്ങുന്ന സംഘമാണ് ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ഏകദേശം 20 മിനിട്ടിലേറെ പരിശോധന നടത്തിയ ശേഷമാണ് ബസ് വിട്ടയച്ചത്.