ശ്രീനഗർ: നിരോധിത ഭീകരവാദ സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള ഓവർഗ്രൗണ്ട് വർക്കർ (ഒജിഡബ്ല്യു) പിടിയിൽ. നൗപോറ വാഗൂരയിൽ താമസിച്ചു വരുന്ന ഇമ്രാൻ അഹമ്മദ് ഗനൈ ആണ് പിടിയിലായത്. ജമ്മുകശ്മീരിലെ ശ്രാക്വാര മേഖലയിൽ നിന്നാണ് അതിർത്തി സുരക്ഷാസേന ഇയാളെ പിടികൂടിയത്. ഭീകരവാദ പ്രവർത്തനങ്ങൾക്കായി ലഷ്‌കർ ഭീകരരെ ഇന്ത്യയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾ ഇയാൾ ആസൂത്രണം ചെയ്തിരുന്നതായി സൈന്യം അറിയിച്ചു.
ശ്രാക്വാരയിൽ രാഷ്‌ട്രീയ റൈഫിൾസ് സ്ഥാപിച്ച ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇമ്രാൻ അഹമ്മദ് പിടിയിലായത്. പരിശോധനയ്‌ക്കിടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാസേന ഇയാളെ അതിസാഹസികമായി പിടികൂടി. ഇയാളുടെ പക്കൽ നിന്നും ചൈനീസ് നിർമ്മിതമായ 9 എംഎം പിസ്റ്റൾ, മാഗസിൻ പിസ്റ്റൾ മറ്റു ഉപകരണങ്ങൾ തുടങ്ങിയവ സൈന്യം കണ്ടെടുത്തതായി അറിയിച്ചു. ഇയാൾക്കെതിരെ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.