ന്യൂഡൽഹി: ആഗോള ഭീകരസംഘടനയിലേക്ക് ഭീകരരെ റിക്രൂട്ട് ചെയ്യുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്ത കേസിൽ ആറ് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ ) കുറ്റപത്രം സമർപ്പിച്ചു. തബിഷ് നാസർ സിദ്ദിഖി, സുൽഫിക്കർ അലി (ലാലാഭായി), (ഷർജീൽ ഷെയ്ഖ്), ആകിഫ് അതീഖ് നാച്ചൻ, സുബൈർ നൂർ മുഹമ്മദ് ഷെയ്ഖ് (അബു നുസൈബ), ഡോ. അദാനലി സർക്കാർ എന്നിവർക്കെതിരെയാണ് മഹാരാഷ്‌ട്ര ഐഎസ്ഐഎസ് മൊഡ്യൂൾ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.
‘നിരോധിത ഭീകരസംഘടനയായ ഐഎസ്‌ഐഎസിലെ അംഗങ്ങളാണ് ഈ ആറുപേർ. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവ തകർക്കാനും ഐഎസ്‌ഐഎസ് ഗൂഢാലോചനയുടെ ഭാഗമായി ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാനുമാണ് ഇവർ ശ്രമിച്ചത്. വിദേശ ഭീകരസംഘടനകൾക്ക് വേണ്ടി ഇവർ ഇന്ത്യയിൽ സ്‌ഫോടനങ്ങൾ ഉൾപ്പെടെ നടത്താൻ പദ്ധതിയിട്ടിരുന്നതായും എൻഐഎ വ്യക്തമാക്കി.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഭീകരർക്കെതിരെ മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുവാക്കളെ പ്രചോദിപ്പിച്ച് റിക്രൂട്ട് ചെയ്യുന്നതിലൂടെ സംഘടനയുടെ അക്രമാസക്തമായ അജണ്ട പ്രോത്സാഹിപ്പിക്കുന്നതിൽ ഇവർ ഏർപ്പെട്ടിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി.