ന്യൂഡൽഹി: ഉൾഫയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒപ്പിട്ട സമാധാന ഉടമ്പടിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ സുസ്ഥിരമായ പുരോഗതിക്ക് ഈ കരാർ വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും സാന്നിധ്യത്തിൽ ഉൾഫ പ്രതിനിധികൾ കരാറിൽ ഒപ്പുവച്ചത്.
അക്രമം ഒഴിവാക്കുക, ആയുധങ്ങൾ വച്ച് കീഴടങ്ങി സംഘടനയെ പിരിച്ചുവിടുക, ജനാധിപത്യ പ്രക്രിയയിൽ ചേരുക തുടങ്ങിയ കാര്യങ്ങളാണ് കരാറിൽ പ്രധാനമായും പറയുന്നത്. ”സമാധാനത്തിലേക്കും വികസനത്തിലേക്കുള്ള അസം സംസ്ഥാനത്തിന്റെ യാത്രയിലെ സുപ്രധാന ദിവസമാണ് ഇന്ന്. അസമിന്റെ സുസ്ഥിരമായ പുരോഗതിക്ക് ഈ കരാർ വഴി സാദ്ധ്യമാകുന്നു.
ഈ നേട്ടം സാധ്യമാക്കുന്നതിനായി പ്രയത്‌നിച്ച ഓരോരുത്തരുടേയും പ്രവർത്തനങ്ങളെ അഭിനന്ദനം അറിയിക്കുകയാണ്. ഐക്യത്തോടെ സംസ്ഥാനത്തിന്റെ പുരോഗതിയിലേക്കും വളർച്ചയിലേക്കും നീങ്ങാമെന്നും” പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. അസമിലെ ജനങ്ങളുടെ സുവർണ ദിനമാണെന്നാണ് വിഷയത്തിൽ അമിത് ഷാ പ്രതികരിച്ചത്.