പത്തനംതിട്ട: വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി തള്ളിയതായി പരാതി. പത്തനംതിട്ട ചെന്നീർക്കരയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചെന്നീക്കരയിലെ ആറാം വാർഡ് അംഗം ബിന്ദു ടി ചാക്കോയുടെ മുറ്റത്തേക്കാണ് പെരുമ്പാമ്പിനെ എറിഞ്ഞത്. നാട്ടിലെ ഒരു സംഘം പിടികൂടിയ പാമ്പിനെ ഏറ്റെടുക്കാൻ വനപാലകർ എത്താൻ വൈകിയതോടെയാണ് ബിന്ദുവിന്റെ വീട്ടിലെറിഞ്ഞത്. ശേഷം വനം വകുപ്പ് ജീവനക്കാർ മെംബറുടെ വീട്ടിലെത്തിയാണ് പെരുമ്പാമ്പിനെ കൊണ്ടുപോയത്.
ഇതിനെ തുടർന്നാണ് ബിന്ദു പോലീസിൽ പരാതി നൽകിയത്. മെംബറും പ്രായമായ മാതാവും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളാണ് പാമ്പിനെ എറിഞ്ഞ സമയം വീട്ടിലുണ്ടായിരുന്നത്. തങ്ങൾ ആകെ ഭയപ്പെട്ട് പോയെന്നും പരാതിയിൽ പറയുന്നുണ്ട്. വനംവകുപ്പ് ജീവനക്കാര്‍ എത്താൻ വൈകിയത് മെംബറുടെ വീഴ്ചയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തനിക്ക് വിവരം ലഭിച്ചപ്പോൾ വനംവകുപ്പുകാരെ അറിയിച്ചെന്നാണ് ബിന്ദു പറയുന്നത്. അവർ വന്നു കൊണ്ടിരിക്കുന്നതിന്റെ ഇടയിലായിരുന്നു നാട്ടുകാർ വീടിന് മുമ്പിൽ പെരുമ്പാമ്പിനെ കൊണ്ടിട്ടതെന്നും മെംബർ ആരോപിച്ചു.