കണ്ണൂർ: കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്പ്രസിന്റെ സർവീസ് മംഗളൂരുവിലേക്ക് നീട്ടുന്നു. കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്പ്രസാണ് സർവീസ് മംഗളൂരു വരെ നീട്ടിയത്.ജനുവരി ആദ്യവാരം മുതലാകും മംഗളൂരുവിൽ നിന്നും സർവീസ് ആരംഭിച്ച് തിരുവനന്തപുരത്തെത്തുക. കാസർകോട്-മംഗളൂരു റൂട്ടിൽ ഉടൻ പരീക്ഷണ ഓട്ടം ഉണ്ടാകുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 46-കിലോമീറ്ററാകും ട്രയൽ റൺ നടത്തുന്നത്.
മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷമാകും മാറ്റം പ്രാബല്യത്തിൽ വരിക. ഇതിനാൽ തന്നെ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ വന്ദേഭാരത് എക്‌സ്പ്രസ് രാവിലെ ഏഴിനാണ് കാസർകോട് നിന്നും സർവീസ് ആരംഭിക്കുന്നത്. കാസർകോട് നിന്നും മംഗളൂരുവിലെത്താൻ എടുക്കുന്ന സമയം 30 മിനിറ്റാണ്.
മംഗളൂരു-തിരുവനന്തപുരം റൂട്ട് സർവീസ് ആരംഭിക്കുന്നതോടെ 615 കിലോമീറ്റർ ദൂരമാണ് ട്രെയിൻ പിന്നിടുന്നത്. മംഗളൂരുവിൽ പിറ്റ്‌ലൈൻ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം മംഗളൂരു-ഗോവ-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് നാളെ ആദ്യ സർവീസ് നടത്തും.