ഛണ്ഡീഗഡ്: ഇന്ത്യയിലേക്ക് കടന്ന ചൈനീസ് നിർമ്മിത ഡ്രോൺ വെടിവച്ച് വീഴ്‌ത്തി അതിർത്തി സുരക്ഷാ സേന. പാക് അതിർത്തിയായ പഞ്ചാബിലെ ടാർൻ തരൺ ഗ്രാമത്തിലെത്തിയ ഡ്രോണാണ് അതിർത്തി സുരക്ഷാ സേന വെടിവച്ച് വീഴ്‌ത്തിയത്. 523 ഗ്രാം നിരോധിത മയക്കുമരുന്ന് ഡ്രോണിൽ നിന്ന് സുരക്ഷാ സേന കണ്ടെടുത്തു.
ശനിയാഴ്ച രാത്രി 11.30ഓടെയാണ് ഡ്രോൺ സുരക്ഷാസേന കണ്ടെത്തിയത്. പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും ബിഎസ്എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഡ്രോൺ കണ്ടെത്തിയത്. തരൺ ഗ്രാമത്തിലെ മാരി കാംബോക്കെ എന്ന സ്ഥലത്തെ കൃഷിയിടത്തിലാണ് ഡ്രോൺ വെടിവെച്ച് വീഴ്‌ത്തിയത്.
അതേസമയം ഈ മാസം പാകിസ്താനിൽ നിന്ന് പഞ്ചാബ് അതിർത്തി വഴി മയക്കുമരുന്ന് കടത്ത് വ്യാപകമായിരുന്നു. ശൈത്യകാലമായതിനാൽ രാത്രിയാണ് ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത് നടക്കുന്നത്.