തിരുവനന്തപുരം: ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തിൽ രണ്ട് വനിതാ ജീവനക്കാരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കന്യാകുമാരി മാർത്താണ്ഡം ജ്വല്ലറിയിൽ നിന്നാണ് സ്വർണം മോഷണം പോയത്. സംഭവത്തിൽ ജ്വല്ലറിയിലെ മൂന്ന് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അനീഷ്, ശാലിനി, അബിഷ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജ്വല്ലറിൽ സ്വർണാഭരണങ്ങൾ കുറവ് വന്നതിൽ സംശയം തോന്നിയ മാനേജർ പരിശോധിച്ചതോടെയാണ് ആഭരണങ്ങൾ നഷ്ടമായ വിവരം പുറത്തറിയുന്നത്. തുടർന്ന് ജ്വല്ലറിയിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതോടെയാണ് പ്രതികളിലൊരാൾ സ്വർണം മാറ്റുന്നത് സിസിടിവി ദൃശ്യത്തിൽ കണ്ടത്. തുടർന്ന് മാനേജർ ജ്വല്ലറി ഉടമയെ വിവരമറിയിക്കുകയായിരുന്നു.
ജ്വല്ലറി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച ആഭരണങ്ങൾ വിറ്റ് വീട് നിർമ്മിച്ചതായും വാഹനം വാങ്ങിയതായും പ്രതികൾ പോലീസിനോട് പറഞ്ഞു.