തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പരിഹസിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. ക്രൈസ്തവർക്ക് പ്രയാസമുണ്ടാക്കിയ പരാമർശം പിൻവലിക്കുകയാണെന്ന് സജി ചെറിയാൻ അറിയിച്ചു. വീഞ്ഞ്, കേക്ക്, രോമാഞ്ചം എന്നിങ്ങനെ പരാമർശിച്ച് സഭാനേതാക്കളെ പരിഹസിച്ച പരാമർശമാണ് സജി ചെറിയാൻ പിൻവലിച്ചത്.
മന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കെസിബിസി അടക്കം രംഗത്തെത്തിയിരുന്നു. സജി ചെറിയാൻ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടേയും ന്യൂനപക്ഷ മോർച്ചയുടേയും നേതൃത്വത്തിൽ ചെങ്ങന്നൂരിലുൾപ്പടെ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം നടന്നു. പരാമർശം വൻ വിവാദമായി മാറിയതോടെ ഗത്യന്തരമില്ലാതെയാണ് സജി ചെറിയാൻ ഖേദം പ്രകടിപ്പിക്കാൻ തയ്യാറായത്.
രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ലെന്നും താനൊരു മതേതരനാണെന്നും ആവർത്തിച്ച സജി ചെറിയാൻ, തന്റെ പ്രസംഗത്തിലെ ഏതെങ്കിലും ഭാഗം വിഷമമായെങ്കിൽ പിൻവലിക്കുന്നുവെന്നായിരുന്നു പറഞ്ഞത്. പാർട്ടിയുടെ നിർദ്ദേശപ്രകാരമല്ല പരാമർശം പിൻവലിക്കുന്നതെന്നും സജി ചെറിയാൻ അവകാശപ്പെട്ടു. ആരേയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ബിഷപ്പുമാർക്ക് കൂടുതൽ ജാഗ്രത ഉണ്ടാകണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റും കേക്കും മുറിച്ചപ്പോൾ ബാക്കിയുള്ള കാര്യങ്ങളെല്ലാം മറന്നുപോയെന്നുമായിരുന്നു സജി ചെറിയാന്റെ വാക്കുകൾ. ക്രൈസ്തവർ ഏത് രാഷ്‌ട്രീയം സ്വീകരിക്കണമെന്നും നിലപാടെടുക്കണമെന്നും മറ്റ് രാഷ്‌ട്രീയ പാർട്ടികളല്ല തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കിയ കെസിബിസി, സജി ചെറിയാനിൽ നിന്നും ഇത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും വിമർശിച്ചിരുന്നു.