തിരുവനന്തപുരം: വിദ്വേഷ പ്രചരണങ്ങൾ പതിവാക്കിയ സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ക്രൈസ്തവ അവഹേളനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്ന വ്യക്തിയാണ് സജി ചെറിയാനെന്നും കെ സുരേന്ദ്രൻ ഓർമിപ്പിച്ചു. വീഞ്ഞും കേക്കും പരാമർശം മാത്രമാണ് സജി ചെറിയാൻ പിൻവലിച്ചത്. നിലപാടിൽ മാറ്റമില്ലെന്നാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ക്രൈസ്തവ നേതൃത്വത്തിനോടും വിശ്വാസികളോടും സിപിഎമ്മിനുള്ള പുച്ഛമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തെത്തിയത്. സഭാനേതൃത്വം പ്രധാനമന്ത്രിയോട് എന്ത് പറയണമെന്ന് തീരുമാനിക്കേണ്ടത് സജി ചെറിയാനല്ല. മന്ത്രിക്ക് അത് മനസിലായില്ലെങ്കിൽ മുഖ്യമന്ത്രി പറഞ്ഞുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൈസ്തവർ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും ആവശ്യം. പാലാ ബിഷപ്പിനെതിരെയും തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെയും സിപിഎം നേതാക്കൾ മുൻപും അവഹേളനം നടത്തിയിരുന്നു. കേരളത്തിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ലൗജിഹാദിനെതിരെയും ലാൻഡ് ജിഹാദിനെതിരെയും ക്രൈസ്തവ പുരോഹിതൻമാർ ശബ്ദിക്കരുതെന്നാണ് സിപിഎമ്മിന്റെ തിട്ടൂരം. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തവർക്കെതിരെ പോലും വിഷം തുപ്പുകയാണ് സിപിഎം. ക്രൈസ്തവ വിരുദ്ധതയുടെ ആഴം വ്യക്തമാക്കുന്നതാണ് ഇത്.
ക്രൈസ്തവ സമൂഹത്തിനെതിരെ ഇത്രയും വലിയ അധിക്ഷേപം നടന്നിട്ടും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് തുടരുന്ന മൗനം അത്ഭുതപ്പെടുത്തുന്നതാണ്. മുസ്ലിം മതമൗലികവാദികളുടെ താത്പര്യങ്ങൾക്കാണ് ഏറെക്കാലമായി കേരളത്തിലെ കോൺഗ്രസ് സംരക്ഷിച്ചിക്കുന്നത്. ന്യൂനപക്ഷ ആനുകൂല്ല്യങ്ങളിൽ 80:20 അനുപാതം തിരുത്തണമെന്നും ക്രിസ്ത്യാനികൾക്ക് ജനസംഖ്യാടിസ്ഥാനത്തിൽ അർഹമായ ആനുകൂല്ല്യങ്ങൾ നൽകണമെന്നും ബിജെപി ആവശ്യപ്പെടുമ്പോൾ കോൺഗ്രസും സിപിഎമ്മും അതിനെ എതിർക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.