ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് മൂലം തമിഴ് ജനതയ്‌ക്കുണ്ടായ ദുരിതങ്ങളിൽ ഖേദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുഴലിക്കാറ്റ് വിതച്ച കഷ്ടതകളിൽ നിന്ന് കരകയറാൻ തമിഴ്നാടിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുച്ചിറപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
2023-ന്റെ അവസാന ആഴ്ചകൾ തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഏറെ പ്രയാസമേറിയതായിരുന്നു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും വലിയ നാശനഷ്ടങ്ങൾ കാരണമാവുകയും ചെയ്തു. ദുരിതക്കയത്തിൽ നിന്നും സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിനായി തമിഴ്നാട്ടിലെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകും. സംസ്ഥാന സർക്കാരിന് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള ധനസഹായം കേന്ദ്ര സർക്കാർ കൈമാറിയിരുന്നു. ഇനിയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ധനസഹായം നൽകാൻ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.