ന്യൂയോർക്ക്: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യെമനിലെ ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി അമേരിക്ക ഉൾപ്പെടെ 12 രാജ്യങ്ങൾ. വൈറ്റ് ഹൗസ് ആണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും, നിയമവിരുദ്ധമായി ഹൂതികൾ തടങ്കലിൽ വച്ചിരിക്കുന്ന കപ്പലുകളേയും അതിലെ ജീവനക്കാരേയും മോചിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്ന ജലപാതയാണിത്. ഇതുവഴിയുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇനിയും തുടർന്നാൽ അതിന്റെ അനന്തരഫലങ്ങൾ ഹൂതികൾ അനുഭവിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ആക്രമണം തുടരുകയാണെങ്കിൽ ഹൂതി വിമതർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ബൈഡൻ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ്താവന ഇറക്കിയത്.
ബ്രിട്ടനും, ഗൾഫ് രാജ്യമായ ബഹ്‌റൈനും അമേരിക്കയ്‌ക്ക് പിന്തുണ നൽകി പ്രസ്താവനയിൽ ഒപ്പ് വച്ചിട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സ്വന്തം നിലയ്‌ക്ക് നേരത്തെ ഹൂതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്രായേലുമായി ബന്ധമുളള കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതി വിമതർ ആക്രമണം നടത്തി വന്നിരുന്നത്.