മുംബൈ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കണമെന്ന ആവശ്യവുമായി ശിവസേന ഉദ്ധവ് പക്ഷം. ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവരെ ക്ഷണിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ആത്മാവെന്നാൽ ഹിന്ദുവാണെന്നും, രാഷ്‌ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കണമെന്നുമാണ് ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടത്.
പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയിലെ അംഗമാണ് ശിവസേന ഉദ്ധവ് പക്ഷം. മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് രാമക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കണമെന്ന ആവശ്യം ഉദ്ധവ് പക്ഷം ഉയർത്തിയത്. ” രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസിന് പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിൽ അവർ അയോദ്ധ്യയിലേക്ക് പോവുക തന്നെ വേണം. അതിലെന്താണ് തെറ്റ്? കോൺഗ്രസിന്റെ ആത്മാവെന്നാൽ ഹിന്ദുവാണ്. അതിൽ ഒളിച്ചുവയ്‌ക്കേണ്ട കാര്യമൊന്നുമില്ല. ഹിന്ദു സംസ്‌കാരത്തിന്റെ വളർച്ചയ്‌ക്ക് കോൺഗ്രസ് വളരെ അധികം സംഭാവനകൾ നൽകിയിട്ടുണ്ടെന്നും” സാമ്‌നയിലെ എഡിറ്റോറിയലിൽ പറയുന്നു.
അയോദ്ധ്യയിൽ രാമക്ഷേത്രം പണിയണമെന്ന് രാജീവ് ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ദൂരദർശനിൽ രാമായണം സംപ്രേഷണം ചെയ്തത്. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുന്നതിനെ കോൺഗ്രസ് ഒരിക്കലും എതിർത്തിട്ടില്ലെന്നും എഡിറ്റോറിയലിൽ അവകാശവാദം ഉന്നയിക്കുന്നു. അതേസമയം ചടങ്ങിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉചിതമായ സമയത്ത് ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.