കേരളത്തിൽ പലയിടങ്ങളിൽനിന്നും ബുദ്ധമതവുമായി ബന്ധപ്പെട്ട അവശേഷിപ്പുകൾ കണ്ടെടുത്തിട്ടുണ്ട്. ശിരസ്സും ഉടലുമറ്റവയും പൂർണ്ണ രൂപത്തിലുള്ളവയും ഇക്കൂട്ടത്തിൽപ്പെടുന്നു. അവയിൽ ശ്രദ്ധേയമായ ഒന്നാണ് മാവേലിക്കരയിലെ ബുദ്ധവിഗ്രഹം. ഈ വിഗ്രഹം കണ്ടെടുത്തു സംരക്ഷിച്ചതിന്റെ ശതാബ്ദി വർഷമാണ് 2023.
കേരളത്തിൽനിന്നും കണ്ടെടുക്കപ്പെട്ട ബുദ്ധ പ്രതിമകളിൽ സർവ്വലക്ഷണ സംയുക്തമായ ഒന്നാണ് മാവേലിക്കരയിലേതെന്നാണ് ചരിത്രകാരന്മാർക്കിടയിൽ സുസമ്മതി നേടിയ വസ്തുത. യോഗാസനസ്ഥ രൂപത്തിലുള്ളതാണ് ഈ വിഗ്രഹം. ജ്വാല, ഉഷ്ണീഷം എന്നിവയും വ്യക്തമാണ്. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുമ്പിൽ ബൗദ്ധ പാരമ്പര്യത്തിന് ഇണങ്ങും വിധം നിർമ്മിച്ചിട്ടുള്ള ചൈത്യഗൃഹത്തിലാണ് ബൗദ്ധവിഗ്രഹം പ്രതിഷ്ഠിച്ചു സംരക്ഷിച്ചിരിക്കുന്നത്. സംഘാരാമത്തിലെ ആരാധ്യവസ്തുവായിരുന്നു ഈ വിഗ്രഹം എന്നാണ് പുരാവസ്തു ശാസ്തജ്ഞനായിരുന്ന വി. ആർ. പരമേശ്വരൻപിള്ളയുടെ അഭിപ്രായം (പ്രാചീന ലിഖിതങ്ങൾ, 1963, പേജ് 121).
ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്നു കരുതപ്പെടുന്ന ഈ വിഗ്രഹം കണ്ടിയൂരിനടുത്തുള്ള തോട്ടു കടവിൽ കമിഴ്ന്നു കിടക്കുന്ന രൂപത്തിലാണ് കണ്ടെത്തിയത്. അക്കാലത്ത് അതിന്മേൽ സ്ത്രീകൾ തുണി അലക്കുക പതിവായിരുന്നു. മാവേലിക്കരയിലെ മജിസ്ട്രേറ്റായിരുന്ന ആണ്ടപ്പിള്ളയുടെ കണ്ടിയൂരുള്ള ഭവനത്തിൽ പതിവു സൗഹൃദ സന്ദർശനത്തിനെത്തിയ ചട്ടമ്പിസ്വാമികളെ, ഏതൊക്കെയോ പ്രത്യേകതകളോടെ തോട്ടുവക്കിൽക്കണ്ട കരിങ്കല്ലിനെപ്പറ്റിയുള്ള വിവരങ്ങൾ ചിലർ ധരിപ്പിച്ചു. അതേപ്പറ്റി കേട്ടറിഞ്ഞ ചട്ടമ്പിസ്വാമികളാണ് കല്ലിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാക്കിയ ആദ്യവ്യക്തിത്വം. നാട്ടുകാരുടെ സഹായത്തോടെ കരിങ്കല്ല് തിരിച്ചിട്ടപ്പോഴാണ് അതൊരു വിഗ്രഹമായിരുന്നുവെന്ന് മറ്റുള്ളവർക്കും മനസ്സിലാക്കാനായത്. തുടർന്ന്, സ്വാമികളാണ് പുരാവസ്തു വകുപ്പിന്റെ ചുമതലയുള്ള ടി മാധവറാവുവിനെ വിവരം അറിയിക്കുന്നത്. അങ്ങനെയാണ് അതു സംരക്ഷിച്ചു സൂക്ഷിക്കേണ്ടതിന്റെ ആലോചനകളിലേക്ക് സാഹചര്യങ്ങൾ നീങ്ങുന്നത്. ദിവാൻ രാഘവയ്യയും ഈ നീക്കത്തെ പിന്തുണച്ചിരുന്നു. തഹസിൽദാർ ഇതിനകം വിവരങ്ങൾ ഫയലാക്കി അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു.
ശ്രീകൃഷ്ണക്ഷേത്രത്തിനുമുമ്പിലുള്ള ദേവസ്വംവക ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. മാവേലിക്കര കൊട്ടാരത്തിലെ ഉദയവർമ്മരാജയ്‌ക്ക് റീജൻ്റു റാണിവക ഒരു നീട്ട് ഇതുസംബന്ധിച്ചു ലഭിച്ചിരുന്നു. സ്ഥാന നിർണ്ണയം നടത്തുന്നതിനെപ്പറ്റിയും പഗോഡ നിർമ്മിക്കുന്നതിനെപ്പറ്റിയും സൂചിപ്പിച്ചുകൊണ്ടായിരുന്നു നീട്ട്. അതിനാവശ്യമായ ചെലവുകൾ ട്രഷറിയിൽ നിന്നു നൽകുന്നതിന് ഏർപ്പാടാക്കിയെന്നതിനെപ്പറ്റിയുമായിരുന്നു അറിയിപ്പിന്റെ ഉള്ളടക്കം. അതനുസരിച്ച് മാവേലിക്കര കൊട്ടാരത്തിൽ നിന്നാണ് വിഗ്രഹം സംരക്ഷിച്ചു സൂക്ഷിക്കുന്നതിനാവശ്യമായ മന്ദിരം നിർമ്മിച്ചു നൽകിയത്. ബൗദ്ധ പാരമ്പര്യത്തിനിടങ്ങുന്ന വാസ്തുവിദ്യ കളോടെയാണു ഈ പഗോഡ നിർമ്മിച്ചിട്ടുള്ളത്. രാജാ രവിവർമ്മയുടെ മകൻ ആർട്ടിസ്റ്റു രാമവർമ്മ രാജയായിരുന്നു അതു രൂപകല്പന ചെയ്തത്. അങ്ങനെ 1923-ലാണ് പുരാവസ്തു വകുപ്പിന്റെയും മറ്റും മുൻകയ്യോടെ മാവേലിക്കരയിൽ വിഗ്രഹം സ്ഥാപിച്ചത്. അതോടെ ക്ഷേത്രത്തിനുമുന്നിലെ ആൽമരച്ചുവടും കവലയും ഉൾപ്പെടുന്ന ഭാഗം ‘ബുദ്ധജംങ്ഷനെ’ന്നറിയപ്പെട്ടു തുടങ്ങി.
കണ്ടെടുത്തശേഷം, ആദ്യം ഗവ. റസ്റ്റ് ഹൗസിനു സമീപവും പിന്നീട് ഇപ്പോഴത്തെ മുനിസിപ്പൽ പാർക്കിനു സമീപത്തുമായിരുന്നു അതു സ്ഥാപിച്ചിരുന്നത്. പിന്നീടാണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുൻവശത്തേക്കുമാറ്റി വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. പീഠം ഉൾപ്പെടെ മൂന്നടിയോളം ഉയരമുണ്ട് ഈ വിഗ്രഹത്തിന്.
മധ്യതിരുവിതാംകൂറിൽ, മാവേലിക്കര കൂടാതെ പള്ളിക്കൽ (ഭരണിക്കാവ്), മരുതൂർകുളങ്ങര (കരുനാഗപ്പള്ളി) കരുമാടി (കുട്ടനാട്) എന്നിവിടങ്ങളിൽ നിന്നും ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ ബുദ്ധവിഗ്രഹം കൃഷ്ണപുരം കൊട്ടാരം മ്യൂസിയത്തിൽ പ്രത്യേകം മണ്ഡപം നിർമ്മിച്ചു സംരക്ഷിക്കുന്നു.
കേരളത്തിൽ ഒരുകാലത്ത് പ്രബലമായിരുന്നുവെന്നു കരുതപ്പെടുന്ന ബുദ്ധമതത്തിന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളാണ് മധ്യതിരുവിതാംകൂർ എന്നൊരു പ്രബലനിരീക്ഷണം നിലവിലുണ്ട്. ഓണാട്ടുകരയിലെ ആനപ്പുറത്തെഴുന്നള്ളത്തും കെട്ടുകാഴ്ചകളും വെടിക്കെട്ടും ബൗദ്ധശേഷിപ്പുകളായാണ് ചില ചരിത്രകാരന്മാരുടെ വിലയിരുത്തൽ.
ബുദ്ധമതത്തിന്റെ ഒരു പ്രാമാണിക മൂലഗ്രന്ഥമാണ് ‘ആര്യ മഞ്ജുശ്രീമൂലകൽപ്പം. ശ്രീമൂലവാസം കേന്ദ്രമാക്കി കേരളത്തിൽ പ്രചരിച്ചിരുന്ന തന്ത്രിക ബുദ്ധമതത്തിന്റെ ആചാര്യനായിരുന്ന ആര്യ മഞ്ജുശ്രീയാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവ്. ലോകത്തിൽ ഇതിന്റെ രണ്ടു പ്രതികളെേ കണ്ടുകിട്ടിയിട്ടുള്ളൂ. അതിലൊന്നു തിരുവിതാംകൂറിൽ നിന്നാണെന്നു പുരാശാസ്ത്രപണ്ഡിതനായ വി. ആർ. പരമേശ്വരൻ പിള്ള സാക്ഷ്യപ്പെടുത്തുന്നു (ibid. 121). ഓണാട്ടുകരയിലെ കണ്ടിയൂർക്ഷേത്രം തന്ത്രിമാരുടെ മറ്റത്തു മഠത്തിൽ നിന്നാണ് ആ പ്രതി ലഭിച്ചിട്ടുള്ളതെന്നാണ് ചെങ്ങന്നൂർ സ്വദേശിയും പ്രമുഖ ഗവേഷകനും പണ്ഡിതനുമായ ഡോ. കെ. രാഘവൻപിള്ള സ്ഥിരീകരിക്കുന്നുണ്ട്.
ബൗദ്ധകേന്ദ്രമായിരുന്ന ശ്രീമൂലവാസത്തെക്കുറിച്ചുള്ള അറിവ് നൽകുന്ന അതുലന്റെ ‘മൂഷികവംശം’ എന്ന കൃതിയുടെ വ്യാഖ്യാതാവ് കൂടിയായിരുന്നു ഡോ. രാഘവൻപിള്ള. ബുദ്ധവിഗ്രഹം, പോലെതന്നെ ആര്യമഞ്ജുശ്രീമൂലകല്പഗ്രന്ഥവും ഓണാട്ടുകര ദേശത്തിന് ബുദ്ധമതവുമായുള്ള അഭേദ്യമായ ബന്ധത്തെയാണു കുറിക്കുന്നത്.
എഴുതിയത് ഹരികുമാർ ഇളയിടത്ത്
ഫോൺ 9061108334