കഴിഞ്ഞ വർഷത്തെ ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാര പട്ടികയിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം. മൂന്ന് ഇന്ത്യൻ താരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വിരാട് കോലി, ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്. മൂവരെയും കൂടാതെ ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചലാണ് പട്ടികയിൽ ഇടം പിടിച്ച മറ്റൊരു താരം.
2023-ൽ മികച്ച പ്രകടനമാണ് വിരാട് കോലി കാഴ്ചവ്ചത്. 27 ഏകദിനങ്ങളിൽ നിന്ന് 1377 റൺസാണ് താരം നേടിയത്. ഏകദിന ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും കോലിയാണ്. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ 765 റൺസുമായി ഒന്നാമതായിരുന്ന താരം ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ 49 ഏകദിന സെഞ്ച്വറികളെന്ന നേട്ടവും ലോകകപ്പിൽ കോലി മറികടന്നു. ന്യൂസിലൻഡിനെതിരായ മത്സരത്തിലാണ് കോലി തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടിയത്.
29 മത്സരങ്ങളിൽ നിന്ന് 63.36 ശരാശരിയിൽ 1584 റൺസാണ് 2023-ഗിൽ നേടിയത്. ഒരു കലണ്ടർ വർഷത്തിൽ ഏകദിന മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന അഞ്ചാമത്തെ റൺസാണിത്. ഇതിന് മുമ്പ് രണ്ട് തവണ സച്ചിൻ തെണ്ടുൽക്കറും(1996, 1998) ഓരോ തവണ വീതം രാഹുൽ ദ്രാവിഡും(1999) സൗരവ് ഗാംഗുലിയും(1999) ഈ നേട്ടത്തിന് അർഹരായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിലും മികച്ച പ്രകടനമാണ് ഗിൽ കാഴ്ചവച്ചത്. 44.25 ശരാശരിയിൽ 354 റൺസാണ് താരം ലോകകപ്പിൽ നേടിയത്.
43 വിക്കറ്റും 36 റൺസുമാണ് 19 ഏകദിന മത്സരങ്ങളിൽ നിന്ന് മുഹമ്മദ് ഷമി കഴിഞ്ഞ വർഷം നേടിയത്. ലോകകപ്പിൽ 7 മത്സരങ്ങിൽ നിന്ന് 24 വിക്കറ്റുകളാണ് വീഴ്‌ത്തിയ ഷമി കൂടുതൽ വിക്കറ്റ്, മികച്ച ബോളിംഗ് ശരാശരി, സ്ട്രൈക്ക് റേറ്റ്, മികച്ച ബോളിംഗ് പ്രകടനം തുടങ്ങി ലോകകപ്പിലെ ഭൂരിഭാഗം വ്യക്തിഗത നേട്ടങ്ങളുടെ പട്ടികയിലും മുൻപന്തിയിലുണ്ടായിരുന്നു.