ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ റാങ്കിംഗിൽ തലപ്പത്തെത്തി ഇന്ത്യ. കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിൽ പ്രോട്ടീസിനെതിരെ ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയതിന് പിന്നാലെയാണിത്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയും ഒരു സമനിലയുമായി 26 പോയിന്റുള്ള ഇന്ത്യയുടെ വിജയശതമാനം 54.16 ആണ്.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ദക്ഷിണാഫ്രിക്കയുടെ വിജയശതമാനം 50 ആണ്.
ഇന്ത്യയുടെ വിജയത്തോടെ ന്യൂസിലൻഡ്, ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകളുടെയും വിജയശതമാനം 50 ആയി കുറഞ്ഞു.
രണ്ടാം ഇന്നിംഗ്‌സിൽ 176 റൺസിന് ഓൾഔട്ടായ ദക്ഷിണാഫ്രിക്ക ഇന്നലെ 79 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വച്ചത്. 12 ഓവറിൽ ഇന്ത്യ അത് മറികടന്നു. രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകൾക്കുള്ളിൽ 107 ഓവറുകളിലാണ് മത്സരം പൂർത്തിയായത്. ആറ് വിക്കറ്റുകൾ വീഴ്‌ത്തിയ ബുമ്രയാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്.