ഐസിസിയെ പരോക്ഷമായി വിമർശിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഇന്ത്യയിലെ പിച്ചുകളെ വിമർശിക്കുന്നവർ വിദേശരാജ്യങ്ങളിലെ പിച്ചുകളെ വിമർശിക്കാൻ തയ്യാറാകുന്നില്ലെന്ന് ക്യാപ്റ്റൻ തുറന്നടിച്ചു. അവസാന ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് നായകൻ വിമർശനവുമായി രംഗത്തെത്തിയത്.
ഈ ടെസ്റ്റിൽ പിച്ചെങ്ങനെയാണ് പെരുമാറിയതെന്ന് നാം കണ്ടതാണ്. ഇത്തരത്തിലൊരു പിച്ചിൽ കളിക്കാൻ എനിക്കൊരു വിഷമവുമില്ല. ഇന്ത്യയിലെ പിച്ചുകളെ വിമർശിക്കുന്നവർ ഇതൊക്കെ കണ്ടിട്ടും വാമൂടി കെട്ടിയിരിക്കുകയാണ്. വിദേശത്തും ഇന്ത്യയിലും ഓരോ തരത്തിൽ വെല്ലുവിളികൾ ഉയർത്തുന്ന പിച്ചുകളാണുള്ളത്. ഇന്ത്യയിലെ പിച്ചുകളിൽ ആദ്യ ദിവസം മുതൽ പന്തുകൾ ടേൺ ചെയ്യാൻ തുടങ്ങിയാൽ വിമർശനവുമായി രംഗത്തെത്തുന്നവർ ഇവിടുത്തെ പിച്ചുകളിൽ തുടക്കം മുതലുള്ള അസാധാരണ പേസും ബൗൺസും കണ്ടില്ലെന്ന് നടിക്കുന്നു. അതിലാർക്കും ഒരു പ്രശ്‌നവുമില്ല. അതിനെയാരും വിമർശിക്കാറുമില്ല.
ഏകദിന ലോകകപ്പ് ഫൈനൽ നടന്ന അഹമ്മദാബാദിലെ പിച്ചിന് നിലവാരമില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അത്തരത്തിലൊരു പിച്ചിൽ എങ്ങനെയൊരു താരം സെഞ്ച്വറി നേടും. രാജ്യങ്ങളെ നോക്കിയല്ല ഐസിസിയും മാച്ച് റഫറിമാരും പിച്ചുകളെ വിലയിരുത്തേണ്ടതെന്നും രോഹിത് പറഞ്ഞു. മാച്ച് റഫറിമാർ നിഷ്പക്ഷത പാലിക്കണമെന്നും പിച്ചുകളെ ഇക്കൂട്ടർ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും രോഹിത് കൂട്ടിച്ചേർത്തു.