ധാക്ക: സാംസ്കാരികവും ഭാഷപരവുമായി ഏറെ ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും. ജനവിധി തേടുന്ന ദിനത്തിൽ ഭാരതത്തെ പ്രശംസിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയെ പോലെയൊരു സുഹൃത്തിനെ ലഭിച്ചതിൽ ബംഗ്ലാദേശിന്റെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1971-ലെ വിമോചന യുദ്ധത്തിൽ ഇന്ത്യ നൽകിയ പിന്തുണയെ കുറിച്ചും അവർ പറഞ്ഞു.
1975-ന് ശേഷം മുഴുവൻ കുടുംബത്തെ വരെ നഷ്ടപ്പെട്ട സമയത്ത് അഭയം നൽകിയ രാഷ്ട്രമാണ് ഇന്ത്യ. ആ വർഷത്തെ കൂട്ടക്കൊലയിൽ ഷെയ്ഖ് ഹസീനയ്ക്ക് തന്റെ കുടുംബത്തെ നഷ്ടമായതാണ്. പിന്നീട് അഭയാർത്ഥിയായി വർഷങ്ങളോളം ഇന്ത്യയിൽ ജീവിച്ചു. പിന്നാലെ ബംഗ്ലാദേശിൽ തിരിച്ചെത്തി അവാമി പാർട്ടിയുടെ ഭരണമേറ്റെടുത്തു. രാജ്യത്തിന്റെ പുരോഗതിക്കായി ജനാധിപത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അവർ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
നമ്മുടെ രാജ്യം സ്വതന്ത്രവും പരമാധികാരവുമാണ്. വളരെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് ജനാധിപത്യം തുടരണമെന്നും ജനാധിപത്യമില്ലാതെ ഒരു വികസനവും നടത്താൻ കഴിയില്ലെന്ന് ഉറപ്പാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. 2009 മുതൽ 2023 വരെയുള്ള ദീർഘകാല ജനാധിപത്യ സംവിധാനത്തിന് കീഴിൽ രാജ്യമേറെ പുരോഗതി കൈവരിച്ചെന്നും അവർ കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് ഇന്ന് ഭയപ്പാടില്ലാതെ പുറത്തിറങ്ങാം, വോട്ട് രേഖപ്പെടുത്താനെത്താം. അതിനുള്ള അന്തരീക്ഷം ഇന്ന് രാജ്യത്ത് സംജാതമാണ്. ബംഗ്ലാദേശിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു ഷെയ്ഖ് ഹസീന.